ട്രെയിനിന് നേരെ കല്ലെറിഞ്ഞത് ഇഷ്ട ടീം തോറ്റതിനാലെന്ന് യുവാവ്

ട്രെയിനിന് നേരെ കല്ലെറിഞ്ഞത് ഇഷ്ട ടീം തോറ്റതിനാലെന്ന് യുവാവ്

കോഴിക്കോട്: ​ഐ.പി.എല്ലിൽ തന്റെ ഇഷ്ട ടീം തോറ്റ സങ്കടത്തിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് യുവാവിന്റെ മൊഴി.കല്ലേറിൽ പിടിയിലായ കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി​ന്റെ (30) മൊഴിയിലാണ് ഇക്കാര്യമുള്ളത്. വീട്ടിൽ മൊബൈലിൽ തന്റെ ഇഷ്ട ടീമായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മത്സരങ്ങൾ കാണുകയായിരുന്നു. ഈ കളിയിൽ ടീം തോറ്റതോടെ വീട്ടിൽനിന്ന് വഴക്കുണ്ടാക്കി പുറത്തിറങ്ങി. തുടർന്ന് റെയിൽപാളത്തി​ന് സമീപമെത്തി ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹർ പറഞ്ഞു. സംഭവ സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. വീട്ടിൽ കഞ്ചാവ് വളർത്തിയതിന് പത്ത് മാസം മുമ്പ് ഇയാൾ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 30നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യക്ക് (22) പരിക്കേൽക്കുകയുമുണ്ടായി. ആലുവയിലെ ഹോസ്റ്റലിൽനിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുകയായിരുന്നു ഐശ്വര്യ. ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും ചുണ്ടിനു മുറിവേൽക്കുകയും ചെയ്തു. ട്രെയിനിന്റെ വാതിലിനടുത്ത് ഇരിക്കുകയായിരുന്ന ഐശ്വര്യയുടെ മുഖത്താണ് കല്ലു കൊണ്ടത്. ആദ്യ ഘട്ടത്തിൽ പ്രതിയെ കണ്ടെത്താനായിരുന്നില്ല. പിന്നീട് പ്രദേശത്തെ വീടുകളിലെത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണകുമാറിൽ എത്തുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രെയിനിന് നേരെ കല്ലെറിഞ്ഞത് ഇഷ്ട ടീം തോറ്റതിനാലെന്ന് യുവാവ… | Boolokam