ബംഗളൂരു: യു.എ.ഇയിലെ അജ്മാനിൽ തുമ്പെ ഗ്രൂപ്പ് ചെയർമാൻ ഡോ. തുമ്പെ മൊയ്ദീനെ സന്ദർശിച്ച് കർണാടക സർക്കാർ മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ് തെക്കിൽ ചർച്ച നടത്തി. കർണാടകയിൽ നിന്നുള്ള പ്രത്യേകിച്ച് ദക്ഷിണ കന്നഡ ജില്ലയിലെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നല്കിയ ഡോ. തുമ്പെ മൊയ്ദീനെ അദ്ദേഹം അഭിനന്ദിച്ചു. ഡോ. തുമ്പെ മൊയ്ദീന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജും ആശുപത്രിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ പുത്രന്മാരും യുവ സംരംഭകരുമായ അക്ബറും അക്രവും വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ഷാഹിദ് തെക്കിൽ പറഞ്ഞു. സന്ദർശന വേളയിൽ അവിടെ ജോലി ചെയ്യുന്ന കർണാടക സ്വദേശികളായ തൊഴിലാളികളുമായി അദ്ദേഹം സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ദുബൈ ഇൻകാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, റിഫായി പട്ടേൽ ഗൂനടുക്ക, തുമ്പെ ആശുപത്രിയിൽ പരിശീലനം നേടുന്ന തെക്കിൽ സ്കൂൾ മുൻ വിദ്യാര്‍ഥിയും എൻ.എസ്.യു.ഐ നേതാവുമായ ഉബൈസ് ഗൂനടുക്ക, തുമ്പെ ഗ്രൂപ്പ് എച്ച്.ആർ ഓഫിസർ ഫാറൂഖ് ബിളിയാർ എന്നിവർ സന്നിഹിതരായിരുന്നു. തൊഴിലാളികളുടെ ക്ഷേമം മിനിമം ശമ്പളം എന്നിവയെക്കുറിച്ച് ചർച്ചകൾ നടത്തി. പശ്ചിമേഷ്യ യുദ്ധ കാലത്തെ കർണാടകയിലെ തൊഴിലാളികളുടെ തൊഴിൽ പ്രശ്നം പഠിക്കാനാണ് ടി.എം. ഷാഹിദ് തെക്കിൽ യു.എ.ഇ സന്ദർശനം നടത്തുന്നത്.

ഡോ. തുമ്പെ മൊയ്ദീനും ടി.എം. ഷാഹിദ് തെക്കിലും കൂടിക്കാഴ്ച നടത്തി
M
MadhyamamSource Link
23 days ago