ചെന്നൈ : തമിഴ്‌നാട് നിയമസഭയിലേക്ക് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയം പിടിച്ച് മുസ്‍ലിം ലീഗ്. പാപാനാശത്ത് എം.എം.ഷാജഹാനും വാണിയമ്പാടിയിൽ എസ്.എസ്.ബി ഫറൂഖുമാണ് കോണി അടയാളത്തിൽ മത്സരിച്ച് വിജയിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് വാണിയമ്പാടിയിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി സയ്യിദ് ഫാറൂഖ് ബാഷ വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി സയ്യിദ് ബുർഹാനുദ്ദീനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2982 ആണ് ഫാറൂഖ് ബാഷയുടെ ഭൂരിപക്ഷം. പാപനാശം മണ്ഡലത്തിൽ എ.എം. ഷാജഹാൻ ആണ് മുസ്ലിം ലീഗിനായി വിജയം നേടിയത്. ഡി.എം.കെ സഖ്യത്തിന്റെ കരുത്തിൽ മത്സരിച്ച ഷാജഹാൻ, ടി.വി.കെ സ്ഥാനാർത്ഥി അസറുദ്ദീൻ ഉസ്‌മാൻ അലിയെ പിന്നിലാക്കിയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1065 ആണ് എ.എം. ഷാജഹാന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണ മൂന്ന് മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ലീഗിന് വിജയിക്കാനായിരുന്നില്ല. നേരത്തെ കോൺഗ്രസിന്റെ മണ്ഡലമായിരുന്ന പാപനാശത്ത് 2006 മുതൽ തുടർച്ചയായി മൂന്നുതവണ അണ്ണാ ഡി.എം.കെ ആണ് വിജയിച്ചത്. കഴിഞ്ഞ തവണ ഡി.എം.കെ മുന്നണിയിലുള്ള മനിതനേയ മക്കൾ കക്ഷിയുടെ കൈവശമായിരുന്നു സീറ്റ്. 16,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവിടെ വിജയിച്ചു. വിജയസാധ്യതയുള്ള സീറ്റെന്ന ആവശ്യത്തെ തുടർന്നാണ് ഇത്തവണ പാപനാശം ലീഗിന് നൽകിയത്. അവിടെ വിജയിക്കാനുമായി. അണ്ണാ ഡി.എം.കെയ്ക്ക് സ്വാധീനമുള്ള മണ്ണാണെങ്കിലും ബി.ജെ.പി സഖ്യം മൂലം ന്യൂനപക്ഷങ്ങൾ അനുകൂലമായി വിധിയെഴുതിയതാണ് ലീഗിന് തുണയായത്. ഏറെ പ്രതീക്ഷ പുലർത്തുന്ന പാപനാശം കേന്ദ്രീകരിച്ച് ലീഗ് ഉന്നതാധികാര സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രത്യേക പ്രചാരണം നടത്തിയിരുന്നു. താഴേതട്ടിലെ പ്രചാരണത്തിന് പതിവിനേക്കാൾ ഉണർവുണ്ടായതും ലീഗിന് കരുത്ത് പകർന്നു. കോൺഗ്രസിനേയും ഡി.എം.കെയേയും അണ്ണാ ഡി.എം.കെയേയും പലതവണ തുണച്ച മണ്ണാണ് വാണിയമ്പാടിയിലേത്. തുടർച്ചയായി മൂന്നുതവണ അണ്ണാ ഡി.എം.കെയ്ക്കാണ് മണ്ഡലത്തിൽ വിജയം. കഴിഞ്ഞ തവണ 4,904 വോട്ടിനും 2016ൽ 14,000ത്തോളം വോട്ടിനും ലീഗ് പരാജയപ്പെട്ടു. കഴിഞ്ഞ തവണത്തെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച മണ്ഡലത്തിൽ ഇത്തവണ മുസ്‌ലിം ലീഗ് വിജയം കൊയ്യുകയായിരുന്നു.

തമിഴ്നാട്ടിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച് മുസ്‍ലിം ലീഗ്
M
MadhyamamSource Link
about 1 hour ago
