തമിഴ്നാട്ടിൽ സൗജന്യങ്ങളുടെ പെരുമഴയുമായി വിജയ്; ടി.വി.കെ പ്രകടനപത്രിക പുറത്തിറക്കി

തമിഴ്നാട്ടിൽ സൗജന്യങ്ങളുടെ പെരുമഴയുമായി വിജയ്; ടി.വി.കെ പ്രകടനപത്രിക പുറത്തിറക്കി

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ ദ്രാവിഡ കക്ഷികളുടെ സൗജന്യ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പുറത്തിറക്കിയ പ്രകടനപത്രികയിൽ സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വൻ വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. വർഷത്തിൽ ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും എല്ലാ വീടുകൾക്കും 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നും ടി.വി.കെ വാഗ്ദാനം ചെയ്യുന്നുണ്ട്. പാവപ്പെട്ട യുവതികളുടെ വിവാഹത്തിന് എട്ട് ഗ്രാം സ്വർണ്ണവും പട്ടുസാരിയും നൽകുമെന്നും വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകിക്കൊണ്ട് 100 'കാമരാജർ സ്കൂൾ ഓഫ് എക്സലൻസ്' സ്ഥാപിക്കുമെന്നും ഈടുരഹിത വിദ്യാഭ്യാസ വായ്പകൾ ലഭ്യമാക്കുമെന്നും വിജയ് വ്യക്തമാക്കി. പ്രഖ്യാപനങ്ങളിൽ ഡി.എം.കെയും എ.ഐ.ഡി.എം.കെയും പിന്തുടരുന്ന അതേ പാതയിലാണെങ്കിലും അഴിമതിയുടെ കാര്യത്തിൽ താൻ അവരിൽ നിന്ന് വ്യത്യസ്തനാണെന്ന് വിജയ് അവകാശപ്പെട്ടു. നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ തങ്ങൾ വാഗ്ദാനം ചെയ്യുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,000 രൂപയും സഹായധനം, കുടുംബശ്രീ (SHG) മാതൃകയിലുള്ള വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ, 20 ലക്ഷം രൂപ വരെയുള്ള ഈടുരഹിത വിദ്യാഭ്യാസ വായ്പ തുടങ്ങിയവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ. ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രമുഖ പാർട്ടികൾ കാലങ്ങളായി പയറ്റുന്ന സൗജന്യ രാഷ്ട്രീയത്തിലേക്ക് വിജയ്‌യും എത്തിയത് തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനിടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തമിഴ്നാട്ടിൽ സൗജന്യങ്ങളുടെ പെരുമഴയുമായി വിജയ്; ടി.വി.കെ പ്ര… | Boolokam