തൃശൂർ: 2024-25 വർഷത്തെ മികച്ച സേവനത്തിനും കുറ്റാന്വേഷണ മികവിനുമുള്ള എക്സൈസ് കമീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ് പുരസ്കാരം തൃശൂർ ജില്ലയിലെ എട്ട് ഉദ്യോഗസ്ഥർക്ക്. തിരുവനന്തപുരം എക്സൈസ് കമീഷണറേറ്റിൽ നടന്ന ചടങ്ങിൽ എക്സൈസ് കമീഷണർ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പുരസ്കാരങ്ങൾ സമ്മാനിച്ചു.അഡ്മിനിസ്ട്രേറ്റിവ് എക്സലൻസ് വിഭാഗത്തിൽ ടി.എം. മജു (ജെ.ഇ.സി, എസ്.ഇ.എ.ആർ.സി ഡയറക്ടർ) പുരസ്കാരത്തിന് അർഹനായി. ഡിറ്റക്ടീവ് ഇന്റലിജൻസ് വിഭാഗത്തിൽ എക്സൈസ് ഇൻസ്പെക്ടർ എ.ബി. പ്രസാദ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.എം. ജബ്ബാർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഡിറ്റക്ടീവ് എക്സലൻസ് വിഭാഗത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എം. പ്രവീൺ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.ബി. അരുൺ കുമാർ, പ്രിവന്റീവ് ഓഫിസർ ടി.ആർ. സുനിൽ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) യു.കെ. അനിൽ പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർ എ. ജോസഫ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.സംസ്ഥാനത്തെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടക്ക് നേതൃത്വം നൽകിയതാണ് തൃശൂർ ഇന്റലിജൻസ് വിഭാഗത്തെ പുരസ്കാരത്തിന് അർഹമാക്കിയത്. ഐ.ബി ടീമിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 16,000 ലിറ്ററോളം സ്പിരിറ്റും രണ്ട് വാഹനങ്ങളും സ്പിരിറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണും കണ്ടെത്തി കേസെടുത്തിരുന്നു. ഈ കാലയളവിൽ നിരവധി വൻകിട അബ്കാരി, നാർക്കോട്ടിക് കേസുകൾ കണ്ടെത്താനും ഇന്റലിജൻസ് സംഘത്തിന് കഴിഞ്ഞു. ചാവക്കാട് റേഞ്ചിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയാണ് സി.ഐ പ്രവീണിനും സംഘത്തിനും ബാഡ്ജ് നേടിക്കൊടുത്തത്. 20 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. കൂടാതെ, നിരവധി അബ്കാരി കേസുകളും ഈ സംഘം കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു.

തൃശൂരിലെ എട്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് കമീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ്
M
MadhyamamSource Link
about 2 months ago