തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ നേമത്ത് വീണ്ടും താമര വിരിഞ്ഞു. മന്ത്രി വി. ശിവൻകുട്ടിയെ അട്ടിമറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് വിജയക്കൊടി പാറിച്ചു. 4165 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക് വഴി തുറന്നത്. ഇതോടെ 2021-ൽ നഷ്ടപ്പെട്ട മണ്ഡലം ബി.ജെ.പി തിരിച്ചുപിടിച്ചു. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടി, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, യുഡിഎഫിനായി കെ.എസ്. ശബരീനാഥൻ എന്നിവർ നേർക്കുനേർ വന്നതോടെ നേമം ഇത്തവണയും 'സ്റ്റാർ മണ്ഡല'മായി മാറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ വാർഡുകളിൽ ബി.ജെ.പി നേടിയ 6000-ലേറെ വോട്ടുകളുടെ ലീഡാണ് രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും അദ്ദേഹത്തിന് തുണയായി. 2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി തുറന്ന അക്കൗണ്ട് 2021-ൽ ശിവൻകുട്ടി പൂട്ടിയിരുന്നു. എന്നാൽ കുമ്മനം രാജശേഖരന് സാധിക്കാതെ പോയത് രാജീവ് ചന്ദ്രശേഖർ ഇത്തവണ സാധിച്ചെടുത്തു. യു.ഡി.എഫിനായി ശബരീനാഥൻ വോട്ട് വിഹിതം ഉയർത്തിയെങ്കിലും ബി.ജെ.പി വോട്ടുകളിലുണ്ടായ വർദ്ധനവ് മറികടക്കാൻ ശിവൻകുട്ടിക്ക് കഴിഞ്ഞില്ല.

നേമത്ത് വീണ്ടും അക്കൗണ്ട് തുറന്ന് ബി.ജെ.പി; രാജീവ് ചന്ദ്രശേഖറിന് ജയം
M
MadhyamamSource Link
about 1 hour ago
