ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇന്ത്യൻ എണ്ണക്കപ്പൽ ഇറാന് ചൈനീസ് കറൻസിയായ 'യുവാനിൽ' ചുങ്കം നൽകിയെന്ന പ്രചാരണം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചൈനീസ് യുവാനിൽ പണം നൽകിയത് "ദേശീയ അപമാനമാണ്" എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നത്. പ്രധാനമന്ത്രിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഇത്തരം പോസ്റ്റുകളിൽ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാറിനെതിരെയുള്ള ആസൂത്രിതമായ അപകീർത്തി പരത്താനാണ് ഈ വാർത്തകൾ മെനഞ്ഞതെന്നാണ് വിലയിരുത്തൽ. ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിന് ചില കപ്പലുകളിൽനിന്ന് ഇറാൻ രണ്ട് മില്യൺ യു.എസ് ഡോളർ ചാർജ് ഈടാക്കുമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്‍റർനാഷനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യ പകരച്ചുങ്കം നൽകിയിട്ടാണ് ഹുർമുസ് കടക്കാൻ ഇറാൻ അനുവദിച്ചതെന്ന പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശക്തമായിരുന്നു. അതിനെതിരെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ രണ്ട് എൽ.പി.ജി കപ്പലുകളായ ശിവാലിക്കും നന്ദദേവിയും ആദ്യമായി ഹുർമുസ് കടലിടുക്ക് കടന്നിരുന്നു. ഇന്ത്യയും ഇറാനും തമ്മിൽ കാലങ്ങളായുള്ള സൗഹൃദപരമായ ബന്ധമാണ് ഈ നടപടിക്കുപിന്നിലെന്ന് ഇറാന്റെ ഇതിവൃത്തങ്ങൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന രണ്ടാമത്തെ വ്യാജ വാർത്തയാണിത്. ഇറാനെ ആക്രമിക്കാൻ അമേരിക്ക തങ്ങളുടെ ഒരു സൈനിക ആസ്തിക്ക് ഇന്ത്യയുടെ സഹായം തേടിയെന്ന വാർത്ത കഴിഞ്ഞ ശനിയാഴ്ച കേന്ദ്ര സർക്കാർ തള്ളിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ എണ്ണക്കപ്പലുകൾ ഹുർമുസ് കടക്കാൻ ഇറാന് ചുങ്കം നൽകിയോ..? വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
M
MadhyamamSource Link
about 2 months ago