പാചകവാതക പൈപ്പ് ലൈൻ ചോർച്ച; വീടൊഴിഞ്ഞ് പോകേണ്ടി വന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അധികൃതർ

പാചകവാതക പൈപ്പ് ലൈൻ ചോർച്ച; വീടൊഴിഞ്ഞ് പോകേണ്ടി വന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അധികൃതർ

M
MadhyamamSource Link
ആമ്പല്ലൂർ: പാലിയേക്കരയിൽ പാചകവാതക പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അധികൃതരുടെ നിർദേശപ്രകാരം വീടൊഴിഞ്ഞ് പോകേണ്ടി വന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കൊച്ചി-സേലം പൈപ്പ് ലൈൻ കമ്പനി അധികൃതർ അറിയിച്ചു. ഞായറാഴ്ച മടവാക്കരയിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കെ.എസ്.പി.പി.എൽ കമ്പനി എച്ച്.ആർ മാനേജർ ശെൽവരാജ്, ഐ.ഒ.സി ടെക്നിക്കൽ ഉദ്യോഗസ്ഥൻ ലെനീഷ് എന്നിവരാണ് നാട്ടുകാരുമായി സംസാരിച്ചത്. അടിയന്തരമായി വീട് മാറേണ്ടി വന്നവർക്ക് ഞായറാഴ്ച വൈകീട്ട് ആറ് മുതൽ വീടുകളിലേക്ക് തിരിച്ചുപോകാൻ അനുമതി നൽകി. പൈപ്പ് ലൈനിലെ വാതകം ഒരു വശത്തേക്ക് പൂർണമായി മാറ്റിയതിനാൽ വീടുകളിൽ മടങ്ങിപ്പോകുന്നതിന് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കമ്പനി അധികൃതർ പറഞ്ഞത്. വീട് വിടേണ്ടിവന്നത് മൂലം നഷ്ടം സംഭവിച്ചവർക്ക് അടിയന്തരസഹായം എന്ന നിലയിലാണ് കമ്പനി നഷ്ടപരിഹാരം നൽകുന്നത്. വീട് പൂട്ടിയിടേണ്ടി വന്നവർ, കച്ചവടസ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നവർ, വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും നഷ്ടപ്പെട്ടവർ തുടങ്ങിയവരുടെ നഷ്ടങ്ങൾ കണക്കാക്കി തുക നൽകുന്നതിന് ജില്ല ദുരന്ത നിവാരണ വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. മണലി മടവാക്കര പ്രദേശത്തെ 18 കുടുംബങ്ങളാണ് വാതക ചോർച്ചയെ തുടർന്ന് വീടൊഴിഞ്ഞത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവശ്യസാധനങ്ങൾ പോലും എടുക്കാതെ വിവിധയിടങ്ങളിലെ ബന്ധുവീടുകളിലേക്കാണ് പലരും മാറിയത്. കുട്ടികളുടെ വിദ്യാഭ്യാസവും ദൈനംദിന ജീവിതവും താളം തെറ്റിയ നിലയിലായിരുന്നു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.ആർ. സുരേഷ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാചകവാതക പൈപ്പ് ലൈൻ ചോർച്ച; വീടൊഴിഞ്ഞ് പോകേണ്ടി വന്നവർക്ക്… | Boolokam