കണ്ണൂർ: സി.പി.എമ്മിലെ രക്തസാക്ഷി ഫണ്ട് തിരിമറി ചോദ്യം ചെയ്ത് രംഗത്തുവന്ന വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരിൽ ചരിത്ര ജയം. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച മുൻ സി.പി.എം ജില്ലാകമ്മിറ്റി അംഗം കൂടിയായ കുഞ്ഞികൃഷ്ണൻ 7487 വോട്ടിനാണ് സിറ്റിങ് എം.എൽ.എ ആയ ടി.ഐ മധുസൂദനനെ തോൽപിച്ചത്. 2021ൽ 49,780 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച മധുസൂദനന് എതിരായി രക്തസാക്ഷി ഫണ്ട് അഴിമതി ചോദ്യം ചെയ്ത് രംഗത്തുവന്ന കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയതിന് ജനം നൽകുന്ന മറുപടിയായി തെരഞ്ഞെടുപ്പ് ഫലം. ഓരോ ഘട്ടത്തിലും ശക്തമായ വെല്ലുവിളിയായി മുന്നേറിയ കുഞ്ഞികൃഷ്ണൻ അവസാന റൗണ്ടുകളിൽ വ്യക്തമായ ലീഡുമായാണ് മുന്നേറിയത്. ജയിക്കാനല്ല മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ച് സി.പി.എമ്മിനെതിരെ രംഗത്തുവന്ന വി. കുഞ്ഞികൃഷ്ണന് ശക്തമായ ജനപിന്തുണ നൽകുന്നതാണ് വോട്ടെണ്ണൽ ഫലം. ധനരാജ് ഫണ്ടിൽ തിരിമറി നടത്തി, പാർട്ടി ഓഫീസ് നിർമാണത്തിലെ അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഓഡിറ്റ് നിർവഹിച്ച കുഞ്ഞികൃഷ്ണൻ തുറന്നു പറഞ്ഞപ്പോൾ പാർട്ടി തള്ളുകയായിരുന്നു. ആദ്യം പാർട്ടി വേദിയിലും, പിന്നീട് മാധ്യമങ്ങളിലൂടെ പര്യസമായും വെളിപ്പെടുത്തിയപ്പോൾ പുറത്താക്കിയായിരുന്നു സി.പി.എം പ്രതികരിച്ചത്. ആരോപണ വിധേയനായ ടി.ഐ മധുസൂദനൻ തന്നെ സ്ഥാനാർഥിയായപ്പോൾ, പാർട്ടിയെ ജനപക്ഷം തിരുത്തുക എന്ന പ്രഖ്യാപനവുമായി വി കുഞ്ഞികൃഷ്ണൻ മത്സരിക്കാനിറങ്ങി. യു.ഡി.എഫ് പിന്തുണയുമായി രംഗത്തെത്തിയതോടെ പയ്യന്നൂരിലെ മത്സര ചിത്രം തന്നെ മാറി. 2021ൽ മധുസൂദനന് 93,695 വോട്ടും, കോൺഗ്രസ് സ്ഥാനാർഥി എം. പ്രദീപ് കുമാറിന് 43,915 വോട്ടുമായിരുന്നു ലഭിച്ചത്. എന്നാൽ, ഇത്തവണ കുഞ്ഞികൃഷ്ണൻ 76640 വോട്ട് നേടി മധുര പ്രതികാരം തീർത്തു. മണ്ഡലം രൂപീകൃതമായ 1965 മുതൽ സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയാണ് പയ്യന്നൂർ. മൂന്നു തവണ എ.വി കുഞ്ഞമ്പുവും, രണ്ടു തവണ എൻ. സുബ്രഹ്മണ്യനും ഇവിടെ നിന്നും എം.എൽ.എമാരായി. 1996 പിണറായി വിജയനും, രണ്ടു തവണ പി.കെ ശ്രീമതിയും ജയിച്ചിരുന്നു.

പാർട്ടികോട്ട തകർത്ത് വി. കുഞ്ഞികൃഷ്ണൻ; പയ്യന്നൂരിൽ ചരിത്ര വിജയം
M
MadhyamamSource Link
about 2 hours ago
