കേളകം: പ്രതികൂല കാലാവസ്ഥയിലും നൂറുമേനി വിളഞ്ഞ് കാഷ്യു കിങ്. മറ്റിനം കശുമാവുകൾ കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം കുറയുകയും കൃഷി കരിഞ്ഞുണങ്ങുകയുംചെയ്തപ്പോൾ കശുമാവ് കർഷകർക്ക് വാഗ്ദാനമായി അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജു തയാറാക്കിയ കാഷ്യു കിങ് എന്ന ഇനം കശുമാവ് നിറയെ കായ്ച്ച് നിൽക്കുന്നത് കർഷകർക്കും പ്രതീക്ഷയാവുന്നു. കാർഷിക മേഖലയിൽ വൈവിധ്യ കൃഷിയിൽ ശ്രദ്ധ ചെലുത്തുന്ന കർഷകർക്ക് അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജു എന്ന യുവകർഷകൻ പുതിയ ഒരിനം കശുമാവ് പരിചയപ്പെടുത്തിയിരുന്നു. നിറയെ കായ്ഫലമുള്ള കാഷ്യു കിങ് എന്ന ഇനം കശുമാവ് നിറയെ കായ്ച്ച് നിൽക്കുന്നത് ജിജുവിന്റെ കശുമാവ് തോട്ടത്തിൽതന്നെയാണ്. തന്റെ മൂന്നര ഏക്കർ കൃഷിയിടത്തിൽ കശുമാവുകളുടെ രാജാവായി സ്വന്തമായി വികസിപ്പിച്ചെടുത്ത കാഷ്യു കിങ് കശുമാവ് തൈകളിലെ വിളവെടുപ്പ് കാലമാണിപ്പോൾ. കൊട്ടിയൂർ ചപ്പമലയിലെ തോട്ടത്തിൽനിന്ന് കണ്ടെത്തിയ മാതൃ കശുമാവിൽനിന്ന് ശേഖരിച്ച സ്വന്തം നഴ്സറിയിൽ ഗ്രാഫ്റ്റ് ചെയ്ത് സജ്ജമാക്കി സ്വന്തം കൃഷിയിടത്തിൽ നട്ടുവളർത്തി വിളയിച്ചയിനമായ കാഷ്യു കിങ് നിറയെ കായ്ഫലം തരുന്ന ഇനമെന്ന് കർഷകരെ പരിചയപ്പെടുത്തുകയാണ് ജിജു.രണ്ടര പതിറ്റാണ്ടായി സ്വന്തമായി കാർഷിക തൈകൾക്കായുള്ള നഴ്സറി നടത്തുകയും, മിസ്റ്റ് - ഡ്രിപ് ഇറിഗേഷൻ പദ്ധതികൾ സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധയിടങ്ങളിൽ സംവിധാനിക്കുകയുംചെയ്യുന്ന ജിജു കർഷകർക്ക് സുപരിചിതനാണ്. തന്റെ മൂന്നര ഏക്കർ കൃഷിയിടത്തിൽ വികസിപ്പിച്ചെടുത്ത കശുമാവിലെ സമൃദ്ധമായ വിളവ് കാണാൻ നിരവധിപേർ എത്തുന്നതായി ജിജു പറഞ്ഞു.
