കാഞ്ഞിരപ്പള്ളി: പത്തു വർഷത്തെ ഭരണത്തിനൊടുവിലും സർക്കാറിനെതിരെ ഗൗരവമുള്ള കുറ്റപ്പെടുത്തലിനോ ആക്ഷേപങ്ങൾക്കോ സാധിക്കാതെ പ്രതിപക്ഷം നിസ്സഹായാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന്‍റെ അവസാന നാളുകളിൽ നിയമസഭയിൽ പ്രതിപക്ഷം മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത് അഴിമതി ആരോപണങ്ങൾ ഉന്നയിക്കുക പതിവാണെങ്കിലും ഇത്തവണ അവർക്ക് ഒന്നും പറയാനില്ലായിരുന്നു. വസ്തുത വെച്ച് എതിർക്കാൻ കഴിയാത്തതുകൊണ്ട് പ്രതിപക്ഷം നുണകളെ ആശ്രയിക്കുകയാണെന്നും പി.ആർ ഏജൻസികളെ വെച്ച് നുണപ്രചാരണം നടത്തുകയാണെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കിഫ്ബിയെ കുറിച്ച ആക്ഷേപത്തിന് രമേശ് ചെന്നിത്തലയുടെ വാക്കുകളാണ് മറുപടി. ഹരിപ്പാട് മണ്ഡലത്തിൽ കിഫ്ബി വഴി ഏറെ വികസനം വന്നിട്ടുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്. ബാർ ലൈസൻസ് നീട്ടി നൽകിയതിൽ അഴിമതിയുണ്ടെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ ആരോപണത്തെ കുറിച്ച ചോദ്യത്തിന്, അത് വേണുഗോപാലിന്‍റെ പാർട്ടിയുടെ പാരമ്പര്യം വെച്ചുള്ള ആക്ഷേപമാണെന്നും യു.ഡി.എഫിന്‍റെ സംസ്കാരം വെച്ച് എൽ.ഡി.എഫിനെ കാണരുതെന്നുമായിരുന്നു മറുപടി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന് നിസ്സഹായാവസ്ഥയെന്ന് മുഖ്യമന്ത്രി
M
MadhyamamSource Link
about 2 months ago