വാടാനപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് ജീവിതാവസാനം വരെ കഠിനതടവും 60,000 രൂപ പിഴയും. വാടാനപ്പള്ളി ബീച്ച് ഇത്തിക്കാട്ടു വീട്ടിൽ വിനോദ് എന്ന ഉണ്ണിമോനെയാണ് (49) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. 2019ൽ സ്കൂൾ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഒ.ജെ. രാജി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ഇൻസ്പെക്ടർ കെ.ആർ. ബിജു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ഇൻസ്‌പെക്ടർ പി.ആർ. ബിജോയ് തുടരന്വേഷണം നടത്തി അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിര കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവും 60,000 രൂപ പിഴയും
M
MadhyamamSource Link
about 2 months ago