കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരത്തിലെ പ്രിന്റിങ് സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 1000 കിലോ നിരോധിത പ്രിന്റിങ് സാമഗ്രികള്‍ പിടിച്ചെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധിത വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്യൂ.ആര്‍ കോഡ് പതിക്കാത്ത വസ്തുക്കളും പോളിസ്റ്റര്‍ മിക്‌സഡ് തുണിയുമാണ് പിടിച്ചെടുത്തതില്‍ കൂടുതല്‍. വിപണിയില്‍ പ്രിന്റിങ്ങിനായി തുണി എന്ന പേരില്‍ വില്‍പന നടത്തുന്നതില്‍ ഭൂരിഭാഗവും നിരോധിത ഉല്‍പന്നങ്ങളാണെന്നും പോളിസ്റ്റര്‍ മിക്‌സഡ് തുണി, കൊറിയന്‍ ക്ലോത്ത് തുടങ്ങിയവ നിരോധിതമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 100 ശതമാനം കോട്ടണ്‍ തുണി, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള പോളി എത്തിലീന്‍ എന്നിവ മാത്രമേ പ്രിന്റിങ്ങിന് ഉപയോഗിക്കാവൂ. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനക്ക് ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ ടി. ഷാഹുല്‍ ഹമീദ്, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ സരിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എസ്. സവിത, ബി.വി. ശ്രീലത, ജെ.എച്ച്.ഐമാരായ ലിജിന്‍ രാജ്, വിജിന എന്നിവര്‍ പങ്കെടുത്തു. ബന്ധപ്പെട്ട പരാതികള്‍ 9446700800 എന്ന വാട്സ്ആപ് നമ്പറില്‍ അറിയിക്കാം.

പ്രിന്റിങ് സ്ഥാപനങ്ങളിൽ പരിശോധന; 1000 കിലോ നിരോധിത സാമഗ്രികള്‍ പിടിച്ചെടുത്തു
M
MadhyamamSource Link
about 2 months ago