ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നിറം മങ്ങി അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം. വോട്ടെണ്ണൽ ട്രെന്‍റുകൾ പരിശോധിക്കുമ്പോൾ ഇതുവരെ ഒരു സീറ്റിലും പാർട്ടി മുന്നിലെത്തിയിട്ടില്ല. 12 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്. ന്യൂനപക്ഷ ആധിപത്യമുള്ള ജില്ലകളായ മുർഷിദാബാദ്, മാൾഡ, ഉത്തർ ദിനാജ്പൂർ എന്നിവിടങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ജലാംഗി, ഡോംകൽ, ഭരത്പൂർ, സാഗർദിഗി, അസൻസോൾ നോർത്ത്, ഇറ്റാഹാർ തുടങ്ങിയ പ്രധാന സീറ്റുകളിൽ മത്സരിച്ചെങ്കിലും ട്രെന്‍റ് പാർട്ടിക്ക് അനുകൂലമല്ല. അതേസയമം ടി.എം.സി വിട്ട് ആം ജനത ഉന്നയൻ പാർട്ടി (എ.ജെ.യു.പി) രൂപീകരിച്ച ഹുമയൂൺ കബീർ രണ്ടു സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. റെജിനഗർ സീറ്റിൽ 25000നും നൊവാഡയിൽ 11000ൽ അധികം സീറ്റിനുമാണ് ലീഡ് ചെയ്യുന്നത്. മുൻ ടി.എം.സി നേതാവായ കബീർ നേരത്തെ ബിജെപിയുമായുള്ള ബന്ധത്തിന്റെ ആരോപണത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. എ.ഐ.എം.ഐ.എം ആദ്യം ഹുമയൂൺ കവീറുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വൈറലായ ഒരു വീഡിയോയെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് അത് പൊളിയുകയായിരുന്നു. അതേസമയം, പശ്ചിമ ബംഗാളിൽ ബിജെപി ശ്രദ്ധേയമായ വിജയത്തിലേക്ക് നീങ്ങുകയാണ്, 2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം മറികടന്ന് 190ന് മുകളിലെത്തി. 15 വർഷത്തെ ഭരണത്തിന് ശേഷം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുകയാണ്.

