ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ബി.ജെ.പി ശക്തമായ ലീഡ് നിലനിർത്തുന്നു. ഹിന്ദു വോട്ടുകളുടെ ഏകീകരണവും ആദിവാസി സമൂഹങ്ങളുടെ പിന്തുണയുമാണ് പാർട്ടിക്ക് നേട്ടമുണ്ടാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് സുവേന്ദു അധികാരി പറഞ്ഞു. 294 സീറ്റുകളുള്ള നിയമസഭയിൽ ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് ആവശ്യം. എന്നാൽ നിലവിൽ190 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. 2011 മുതൽ തൃണമൂൽ കോൺഗ്രസിന്‍റെ മമത ബാനർജി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ ഭരണ മാറ്റമുണ്ടാകുമെന്നാണ് സൂചനകൾ. "ദുർഭരണത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്തു," സുവേന്ദു അധികാരിയുടെ പ്രതികരണം. "ശ്യാമ പ്രസാദ് മുഖർജിയുടെ കാലം മുതൽ ഇത് ചെയ്യാൻ ബിജെപി സ്വപ്നം കാണുന്നുണ്ടായിരുന്നു, പക്ഷേ ഒരിക്കലും അത് ചെയ്യാൻ കഴിഞ്ഞിട്ടില്ല," അദ്ദേഹം പറഞ്ഞു. ഇത്തവണ സംസ്ഥാനം പിടിക്കാൻ ബി.ജെ.പി ശക്തമായ ശ്രമങ്ങൾ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും നേരിട്ടാണ് പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നത്. ഇത്തവണ പാർട്ടിക്ക് ഗണ്യമായ എണ്ണം ആദിവാസി വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിലെ ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജിക്കെതിരേയാണ് സുവേന്ദു അധികാരി മത്സരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ ടി.എം.സിക്ക് 214 സീറ്റ് ലഭിച്ചിരുന്നു. ബി.ജെ.പി 77 സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്.

ബംഗാളിൽ ഹിന്ദുവോട്ടുകൾ ഏകീകരിച്ചു, ആദിവാസികളും പിന്തുണച്ചു -സുവേന്ദു അധികാരി
M
MadhyamamSource Link
about 2 hours ago
