കൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പശ്ചിമ ബർദ്‌വാൻ ജില്ലയിലെ ജാമുറിയ മണ്ഡലത്തിലെ ചുരുളിയ മേഖലയിലുള്ള ടി.എം.സി പാർട്ടി ഓഫിസ് ഒരു സംഘം ആളുകൾ തീയിട്ടു നശിപ്പിച്ചു. ഓഫിസ് പൂർണ്ണമായും കത്തിനശിച്ചു. ബി.ജെ.പി പ്രവർത്തകരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണം ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്. അസൻസോൾ എൻജിനീയറിങ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലും വൻ സംഘർഷമുണ്ടായി.ടി.എം.സി, ബി.ജെ.പി ഏജന്റുമാർ തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. കസേരകളും വാഹനങ്ങളും അക്രമികൾ തകർത്തു. സാഹചര്യം നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. കൂച്ച് ബിഹാർ,മുർഷിദാബാദ്,ബാരക്പൂർ എന്നിവിടങ്ങളിലും സംഘർഷങ്ങൾ ഉണ്ടായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ തടയുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടികൾ സ്വീകരിച്ചു. സംസ്ഥാനത്തുടനീളം ഏകദേശം 700 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.സംഘർഷമുണ്ടായ സ്ഥലങ്ങളിൽ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു..

ബംഗാൾ തെരഞ്ഞെടുപ്പ് ഫലം: ജാമുറിയയിൽ ടി.എം.സി ഓഫിസിന് തീയിട്ടു
M
MadhyamamSource Link
about 2 hours ago
