ബാവലി: കോഴിക്കോട് സ്വദേശികളായ വിനോദയാത്ര സംഘത്തിലെ ദർസ് വിദ്യാർഥികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകൻ അദ്നാൻ (17), പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കേരള- കർണാടക അതിർത്തി ഗ്രാമമായ ബാവലിയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. കൊടുവള്ളി മസ്ജിദുൽ ഇശാഅത് സുന്നി ദർസിലെ വിദ്യാർഥികളാണ് ഇരുവരും. രണ്ട് ദിവസം മുമ്പ് ദർസിൽ നിന്നും വിനോദയാത്രക്കായി വന്നതായിരുന്നു ഇവർ. ഇന്ന് മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് തിരികെ പോകുന്നതിനിടയിൽ ബാവലി മഖാം സന്ദർശിച്ച് സമീപത്തെ ബാവലി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരുടെ സുഹൃത്ത് മുബഷീർ വെള്ളത്തിൽ മുങ്ങിപ്പോയപ്പോൾ നീന്തലറിയാവുന്ന ആഷിഖും അദ്നാനും രക്ഷിക്കാനായി ചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ പറഞ്ഞു. തുടർന്ന് മുബഷിറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങി പോകുകയായിരുന്നു. നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും പൊലീസ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ബാവലി മഖാമിന് സമീപം രണ്ട് ദർസ് വിദ്യാർഥികൾ മുങ്ങിമരിച്ചു; വിനോദയാത്രക്കിടെ ദാരുണാന്ത്യം
M
MadhyamamSource Link
about 1 month ago