കൊൽക്കത്ത: ബി.ജെ.പിയെ കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പി അധികാരത്തിൽ വന്നാൽ ബംഗാളികളുടെ മീനും, മാംസവും അടങ്ങുന്ന ഭക്ഷണ രീതികളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് മമത ആരോപിച്ചു. പുരുലിയയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 'ബി.ജെ.പി പറയുന്നത് മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാൻ പാടില്ലെന്നാണ്. അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. അവർ കലാപം സൃഷ്ടിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദിവാസികൾ ചൂഷണം ചെയ്യപ്പെടുന്നു. സ്ത്രീകൾ ആക്രമിക്കപ്പെടുന്നു.'- മമത പറഞ്ഞു. മമതയുടെ പാർട്ടിയാ തൃണമുൽ കോൺഗ്രസ് (ടി.എം.സി) തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതും ബി.ജെ.പിക്കെതിരായ സമാന ആരോപണങ്ങളാണ്. ഒരു വലിയ ബി.ജെ.പി നേതാവ് ടി.എം.സിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. ആദ്യം അവർക്കെതിരെ കുറ്റപത്രം ഫയൽ ചെയ്യണമെന്നും അമിത് ഷായെ പരാമർശിച്ച് മമത പറഞ്ഞു. ടി.എം.സി ഭരണത്തിനെതിരായ ബി.ജെ.പിയുടെ കുറ്റപത്രം വെള്ളിയാഴ്ച്ച കൊൽക്കത്തയിൽ അമിത് ഷാ പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി കുറച്ച് പണം തരുമെന്നും പിന്നീടത് അവസാനിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 'എന്‍റെ കൂടെ ജോലി ചെയ്തിരുന്ന മിക്ക പേരെയും തെരഞ്ഞെടുപ്പ് കമീഷൻ പുറത്താക്കി. ഐ.എ.എസുകാരും ഐ.പി.എസുകാരും അപമാനിക്കപ്പെട്ടു'- ഉദ്യേഗസ്ഥരുടെ സമീപകാല സ്ഥലംമാറ്റങ്ങളെ പരാമർശിച്ചുകൊണ്ട് മമത പറഞ്ഞു. പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23, 29 തീയതികളിൽ നടക്കും. മെയ് നാലിനാണ് ഫലപ്രഖ്യാപനം.

ബി.ജെ.പി ഒരു മതത്തിലും വിശ്വസിക്കുന്നില്ല, അവർ കലാപം സൃഷ്ടിക്കുന്നു- മമത ബാനർജി
M
MadhyamamSource Link
about 1 month ago