ടൊവിനോ തോമസി നെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പിരീഡ് ആക്ഷൻ ഡ്രാമ ' പള്ളിച്ചട്ടമ്പി ' തിയറ്ററുകളിൽ മികച്ച മുന്നേറ്റം തുടരുന്നു. ചിത്രം ആദ്യ വാരാന്ത്യം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പ്രദർശനത്തിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പ്രദർശനത്തിന്റെ ആറാം ദിനമായ തിങ്കളാഴ്ച ചിത്രം ഇന്ത്യയിൽ നിന്ന് 59 ലക്ഷം രൂപ നെറ്റ് കലക്ഷൻ നേടി എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. പ്രവൃത്തിദിവസമായതിനാൽ കലക്ഷനിൽ 63.1 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും, നിലവിൽ ചിത്രം ഇന്ത്യയിൽ നിന്ന് ആകെ 10.61 കോടി രൂപ ഗ്രോസ് കലക്ഷൻ സ്വന്തമാക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടാണ് വരുന്നത്. 1957,58 കാലഘട്ടങ്ങളിലെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെയാണ് ചിത്രമെത്തിയത്. ഗ്രൗണ്ടഡ് ആയ മാസ് ആക്ഷന്‍ ചിത്രമായാണ് പള്ളിച്ചട്ടമ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എത്തുന്ന കരുത്തനായ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. കയാദു ലോഹർ അവതരിപ്പിക്കുന്ന റബേക്ക എന്ന കഥാപാത്രം സിനിമയിലെ സംഭവവികാസങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്നു. മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുഗു നടൻ ശിവകുമാർ, കന്നഡ താരം അജയ്, ജോണി ആൻ്റണി, ടി.ജി രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, അലക്‌സ് ഇ കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ദാദാ സാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ ചിത്രങ്ങൾക്ക് പേരുകേട്ട എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റർ ശ്രീജിത്ത് സാരംഗും സംഗീത സംവിധായകൻ ജേക്സ് ബിജോയും ആണ്. വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രദേഴ്സ് എന്നിവയുടെ ബാനറുകളിൽ നൗഫൽ, ബ്രിജീഷ്, സിസിസി ബ്രദേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

ബോക്സ് ഓഫീസിൽ 'പള്ളിച്ചട്ടമ്പി'യുടെ കുതിപ്പ് ; ആറാം ദിനത്തിലും ഭേദപ്പെട്ട കലക്ഷൻ
M
MadhyamamSource Link
19 days ago