കോട്ടയം: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ വിയോജിപ്പ് പരസ്യമാക്കി എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ. എസ്.ഡി.പി.ഐ മത്സരിച്ചാൽ അത് ബി.ജെ.പിക്ക് സഹായകരമാകുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു. മഞ്ചേശ്വരത്ത് പൊതുസ്ഥാനാർഥിയെ പിന്തുണക്കാമെന്ന് തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. മതേതര വോട്ടുകൾ ഭിന്നിച്ചു പോകരുത്. പ്രാദേശിക താൽപര്യം കണക്കിലെടുത്താണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിന് എൽ.ഡി.എഫ് പിന്തുണയുണ്ടെന്നാണ് കരുതുന്നത്. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർഥിയെ നിർത്തിയപ്പോൾ പാലക്കാട് നിർത്തിയിട്ടില്ല. ഇതിലൂടെ യു.ഡി.എഫിന്റെ രണ്ട് സീറ്റ് കുറക്കാനാവുമെന്നാണ് എൽ.ഡി.എഫ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. 2016ൽ 75 വോട്ടിനും 2021ൽ 745 വോട്ടിനുമാണ് യു.ഡി.എഫ് മഞ്ചേശ്വരത്ത് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എസ്.ഡി.പി.ഐക്ക് എതിരെ പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എസ്.ഡി.പി.ഐ തീരുമാനിച്ചത്.

മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്
M
MadhyamamSource Link
about 2 months ago