ഇംഫാൽ: മണിപ്പൂരിൽ നിരോധിത സംഘടനയുടെ നാലു പ്രവർത്തകർ വെടിയേറ്റു മരിച്ചു. എൻ.എസ്.സി.എൻ ഇസ്റ്റേൺ ഫ്ലാങ്ക് എന്ന സംഘടനയുടെ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. എതിരാളികളായ മറ്റൊരു സംഘടനയിലെ അംഗങ്ങൾ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഒമ്പതിന് മലയോര ജില്ലയായ കാംജോങ്ങിലെ ഹോങ്ബി ഗ്രാമത്തിലാണ് സംഭവം. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സംഭവ സ്ഥലത്തുനിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. ആറ് കേഡർമാരുമായി പോകുകയായിരുന്ന വാഹനം തടഞ്ഞുനിർത്തി എതിരാളി ഗ്രൂപ്പിലെ അംഗങ്ങൾ വെടിയുതിർക്കുകയായിരുന്നെന്ന് എൻ.എസ്.സി.എൻ ഈസ്റ്റേൺ ഫ്ലാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായും രണ്ടുപേർ രക്ഷപ്പെട്ടതായും സംഘടന വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായി മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിലെ എൻ.എസ്.സി.എൻ (ഐ.എം) ഓഫിസിന് ഞായറാഴ്ച രാവിലെ എൻ.എസ്.സി.എൻ ഇസ്റ്റേൺ ഫ്ലാങ്ക് പ്രവർത്തകർ തീയിട്ടു. തങ്ങളുടെ പ്രവർത്തകരെ വധിച്ചവരെ ഉടൻ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.സി.എൻ -ഐ.എം ഓഫിസിന് മുന്നിൽ കുത്തിയിരുന്ന സംഘം പിന്നീട് ഓഫിസിന് തീയിടുകയായിരുന്നു.
