മനമറിയുന്നോൻ രാഹുൽ ഗാന്ധി...

മനമറിയുന്നോൻ രാഹുൽ ഗാന്ധി...

M
MadhyamamSource Link
കോട്ടയം: പാമ്പാടിയിലെ പൊതുയോഗ സ്ഥലത്ത് രാഹുൽ ഗാന്ധിയെ കാണാൻ വൻജനാവലി എത്തിയിരുന്നു. പുതുപ്പള്ളിക്കാരുടെ പ്രിയ നേതാവ് ഉമ്മൻചാണ്ടിയെ അനുസ്മരിച്ചായിരുന്നു രാഹുൽ സംസാരിച്ചു തുടങ്ങിയത്. അര മണിക്കൂർ മാത്രമുള്ള പ്രസംഗം കഴിഞ്ഞ് അടുത്ത പ്രചാരണ സ്ഥലമായ കഞ്ഞിക്കുഴിയിലേക്ക് പോകുംമുമ്പ് എല്ലാവരെയും അമ്പരപ്പിച്ച് രാഹുൽ സൈക്കിളിൽ കയറി. കൂടെ പുതുപ്പള്ളി മണ്ഡലം സ്ഥാനാർഥി ചാണ്ടി ഉമ്മനും. ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ പര്യടനം നടത്തുന്നത് സൈക്കിളിലാണ്. രാഹുൽ ഗാന്ധിയെ തന്‍റെ സൈക്കിൾ പര്യടനത്തിന്‍റെ ഭാഗമാക്കാൻ ഉറപ്പിച്ച മട്ടിൽ ടീ ഷർട്ടും പാന്‍റ്സും ധരിച്ചായിരുന്നു ചാണ്ടി ഉമ്മൻ പ്രചാരണ വേദിയിലെത്തിയത്. എന്തായാലും ചാണ്ടി ഉമ്മനൊപ്പം സൈക്കിൾ ചവിട്ടി പോകുന്ന രാഹുൽ ഗാന്ധിയെ കണ്ട നാട്ടുകാർക്ക് ആവേശമായി പിന്നാലെ ഓടി. ഒപ്പമെത്താൻ സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു. പാമ്പാടി കവല വലം വെച്ച രാഹുൽ കഞ്ഞിക്കുഴിയിലേക്ക് കാറിൽ തിരിച്ചു.കഞ്ഞിക്കുഴിയിൽ തിരുവഞ്ചൂരിനൊപ്പവും അതിരമ്പുഴയിൽ ഏറ്റുമാനൂർ സ്ഥാനാർഥി നാട്ടകം സുരേഷിനും കടുത്തുരുത്തി മണ്ഡലം സ്ഥാനാർഥി മോൻസ് ജോസഫിനും മറ്റ് സ്ഥാനാർഥികൾക്കും ഒപ്പം വേദി പങ്കിട്ടാണ് രാഹുൽ കോട്ടയം വിട്ടത്. കൃത്യമായ ഗൃഹപാഠം ചെയ്ത ശേഷമാണ് രാഹുൽ എത്തിയതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളും. ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് തുടങ്ങി. മലനാടിന്‍റെ മനസ്സറിഞ്ഞ് റബർ കർഷകരുടെ പ്രശ്നങ്ങളും എൽ.ഡി.എഫിന്‍റെ വാഗ്ദാന ലംഘനവും എടുത്തുദ്ധരിച്ചു. ട്രംപാണ് മോദിയെ നിയന്ത്രിക്കുന്നതെന്നും പിണറായി മോദിയുടെ നിയന്ത്രണത്തിലാണെന്നും ബി.ജെ.പിയും സി.പി.എമ്മുമായി ഡീലുണ്ടെന്നും പറഞ്ഞ് അമിതാവേശമില്ലാതെ പക്വമായ വാക്കുകളിലൂടെ പറഞ്ഞവസാനിപ്പിക്കുന്ന ലളിതമായ പ്രഭാഷണം. അതിനിടെ, കേരളത്തിനൊരു വനിത മുഖ്യമന്ത്രിയെ താൻ സ്വപ്നം കാണുന്നു എന്ന് രാഹുൽ കാച്ചിയത് ഏതൊക്കെ നേതാക്കന്മാരുടെ നെഞ്ചിൽ കൊണ്ടോ ആവോ...! രാഹുൽ ഗാന്ധിയാണ് ഈ തെരഞ്ഞെടുപ്പിലെയും യു.ഡി.എഫിന്‍റെ സൂപ്പർ സ്റ്റാർ കാമ്പയിനർ എന്ന് വ്യക്തമാക്കുന്നുണ്ട് അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ ഇളകിമറിയുന്ന ആൾക്കൂട്ടം. രാഷ്ട്രീയമായി താൻ എത്രമാത്രം പക്വതയാർജിച്ചുവെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരിക്കാൻ എത്രമാത്രം പ്രാപ്തനായെന്നും രാഹുലിന്‍റെ വാക്കുകളും ശരീരഭാഷയും വ്യക്തമാക്കുന്നു. രാഷ്ട്രീയക്കാരുടെ വസ്ത്രശൈലിയിൽ പെടാത്ത വെളുത്ത ടീ ഷർട്ടും കാക്കി പാന്‍റ്സും പോലും അദ്ദേഹം തന്‍റെ ഐഡന്‍റിറ്റിയാക്കി മാറ്റിയിരിക്കുന്നു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് വന്നിറങ്ങിയ രാഹുൽ അടൂരിലും പത്തനംതിട്ടയിലും പൊതുയോഗങ്ങൾ കഴിഞ്ഞായിരുന്നു കോട്ടയത്തെത്തിയത്. കണിക്കൊന്ന പൂവുമായി കാത്തുനിന്ന കൊച്ചുമിടുക്കിയെ തോളിലെടുത്ത് അവൾ നൽകിയ ചുംബനവും ഏറ്റുവാങ്ങിയാണ് പത്തനംതിട്ടയിൽ നിന്ന് രാഹുൽ കോട്ടയത്തേക്ക് തിരിച്ചത്. തന്‍റെ ജീവിതചര്യയുടെ ഭാഗമായി മാറിയ ലാളിത്യവും ഇന്ത്യ മുഴുവൻ നടന്ന ഊർജവും പ്രസരിപ്പിച്ച രാഹുൽ ഒരേസമയം ഇടതുപക്ഷത്തെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് മുന്നേറി. ഓരോ വാക്കിലും ജനം കൈയടിച്ച് സ്വീകരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനമറിയുന്നോൻ രാഹുൽ ഗാന്ധി... — Madhyamam | Boolokam | Boolokam