കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബംഗാളിൽ സ്വതന്ത്ര്യ മുസ്‍ലിം നേതാക്കൾ ഉയർന്നുവരുന്നതിനെ ആഗ്രഹിക്കുന്നില്ലെന്ന് എം.പി അസദുദ്ദീൻ ഉവൈസി. ബുധനാഴ്ച മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ ആം ജനതാ ഉന്നയൻ പാർട്ടി നേതാവ് ഹുമയൂൺ കബീറിനൊപ്പം പശ്ചിമ ബംഗാളിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉവൈസി. ആൾ ഇന്ത്യ മജ്‍ലിസ് -എ-ഇത്തിഹാദുൽ മുസ്‍ലിമീനും (എ.ഐ.എം.ഐ.എം) ആം ജനതാ ഉന്നയൻ പാർട്ടിയും സംയുക്തമായാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. പുതുതായി രൂപീകരിച്ച എ.ജെ.യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് റാലിയും പൊതുസമ്മേളനവും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ എ.ഐ.എം.ഐ.എം മത്സരിച്ചിരുന്നു. എന്നാൽ, ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ എ.ഐ.എം.ഐ.എം അടുത്തിടെ നേടിയ അഞ്ച് നിയമസഭ സീറ്റുകൾ പരാമർശിച്ചുകൊണ്ടായിരുന്നു ഉവൈസിയുടെ പ്രസംഗം. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കപ്പുറം എ.ഐ.എം.ഐ.എം-എ.ജെ.യു.പി സഖ്യം 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് ഉവൈസി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ ഭരണത്തിൽ രാഷ്ട്രീയ മാറ്റം വേണമെന്ന് പറഞ്ഞ അദ്ദേഹം മുസ്‍ലിംകൾക്ക് കൂടുതൽ പ്രാതിനിധ്യം ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ്, ഇടതുമുന്നണി, അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് എന്നിവരുടെ മാറിമാറിവന്ന സർക്കാരുകളുടെ കീഴിൽ മുസ്‍ലിം സമൂഹം സാമൂഹിക സാമ്പത്തിക പുരോഗതി നേടിയിട്ടില്ലെന്നും ഉവൈസി ആരോപിച്ചു. മുർഷിദാബാദ്, മാൾഡ തുടങ്ങിയ ജില്ലകളിൽനിന്ന് യുവാക്കൾ ജോലി തേടി കുടിയേറുകയാണെന്നും ഇത് പ്രദേശത്തെ തൊഴിൽ മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ഉവൈസി പറഞ്ഞു. പശ്ചിമബംഗാളിലെ 294 അംഗ നിയമസഭയിൽ 182 സീറ്റുകളിൽ മത്സരിക്കാനാണ് എ.ഐ.എം.ഐ.എം -എ.ജെ.യു.പി സഖ്യത്തിന്റെ തീരുമാനം.

മമതയും മോദിയും ബംഗാളിൽ മുസ്‍ലിം നേതാക്കളെ ആഗ്രഹിക്കുന്നില്ല; തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി എ.ഐ.എം.ഐ.എം-എ.ജെ.യു.പി സഖ്യം
M
MadhyamamSource Link
about 1 month ago