കൊൽക്കത്ത: കാവിപടർന്ന സായംസന്ധ്യയിൽ പോരാട്ടങ്ങൾ ബാക്കിയാക്കി ദീദിയും വീണു. ബവാനിപൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് 15,000ലധികം വോട്ടുകൾക്കാണ് തോറ്റത്. ഇതോടെ ഒരുയുഗത്തിന് കൂടിയാണ് അന്ത്യമായത്. കഴിഞ്ഞ പ്രാവശ്യം ഇവിടെ 50,000ലധികം വോട്ടുകൾ നേടി വിജയക്കൊടി പാറിച്ചിരുന്നു. ആദ്യ റൗണ്ടുകളിൽ മമത മുന്നിട്ട് നിന്നിരുന്നെങ്കിലും 11ാം റൗണ്ട് മുതൽ സുവേന്ദു ലീഡെടുക്കുകയായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന പ്രകടനവുമായി 208 സീറ്റുകൾ നേടിയാണ് ബി.ജെ.പി ബംഗാൾ ഭരണത്തിലേക്ക് നടന്നടുക്കുന്നത്. നിലവിലെ സൂചനകൾ പ്രകാരം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വെറും 79 സീറ്റുകളിൽ ഒതുങ്ങി. ഇതോടെ, ദേശീയ തലത്തിൽ പ്രതിപക്ഷ നിരയിലെ കരുത്തുറ്റ മുഖമായിരുന്ന മമത ബാനർജിയുടെ പടിയിറക്കത്തിനാണ് വംഗനാട് സാക്ഷ്യം വഹിക്കുന്നത്. ആർ.ജി കർ മെഡിക്കൽ കോളേജ് സംഭവം ഉൾപ്പെടെയുള്ള സ്ത്രീ സുരക്ഷാ വിഷയങ്ങളും അഴിമതി ആരോപണങ്ങളും തൃണമൂലിന് വലിയ തിരിച്ചടിയായി.ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ബി.ജെ.പിക്കായപ്പോൾ, തൃണമൂൽ പ്രതീക്ഷിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചുപോയത് തിരിച്ചടിയായി. വോട്ടർ പട്ടികയിൽ നിന്നും 90 ലക്ഷത്തോളം പേരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമപോരാട്ടങ്ങളും സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ കാറ്റ് വീശാൻ കാരണമായി. ബിർഭൂം, ഹൂഗ്ലി, ജംഗിൾ മഹൽ തുടങ്ങിയ തൃണമൂൽ കോട്ടകളിൽ ബിജെപി വൻ അട്ടിമറിയാണ് നടത്തിയത്. ‘സോനാർ ബം’ എന്ന മുദ്രാവാക്യവുമായി ഹിന്ദി ഹൃദയഭൂമിക്ക് പുറത്തേക്ക് ബി.ജെ.പി നടത്തുന്ന ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്.

മമതയും വീണു, സുവേന്ദുവിന് 15,000ലധികം വോട്ടിന്റെ വിജയം
M
MadhyamamSource Link
about 1 hour ago
