പത്തനംതിട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ കോന്നിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ മറിയ ഉമ്മന്‍ വേദിയിലേക്ക് വന്നു. ഈ സമയത്താണ് മറിയ ഉമ്മനെ സ്ഥാനാർഥിയായി കൊണ്ടുവരാൻ ആലോചനകൾ നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. ‘ഞങ്ങൾ ചില കാര്യങ്ങൾ ഒക്കെ ആലോചിച്ചിരുന്നതാണ്. പക്ഷേ, തലവിധി മോശമായതിനാൽ നടന്നില്ല എന്നുമാത്രം’ എന്നാണ് മറിയ ഉമ്മനെ വേദിയിലിരുത്തി അടൂർ പ്രകാശ് പറഞ്ഞത്. മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ, പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങൾ എന്നിവിടങ്ങളിലേക്ക് പരിഗണിക്കുന്നതായും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും അവർക്ക് നേരത്തെ ഉറപ്പ് നൽകിയതായും വാർത്തകൾ വന്നിരുന്നു. എന്നാൽ, മറിയയെ സ്ഥാനാർഥിയാക്കിയാൽ രാജി വെക്കുമെന്ന് സഹോദരൻ ചാണ്ടി ഉമ്മൻ അറിയിച്ചതായും പ്രചാരണം നടന്നു. കുടുംബത്തിൽ നിന്ന് രണ്ട് പേർ വേണ്ട എന്നും മറിയക്ക് മത്സരിക്കണമെങ്കിൽ പുതുപ്പള്ളിയിൽ നിന്ന് മാറിത്തരാമെന്നും ചാണ്ടി നേതാക്കളെ അറിയിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഈ വാർത്തകൾ ചാണ്ടി ഉമ്മൻ പൂർണമായും നിഷേധിച്ചു. താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

മറിയ ഉമ്മനെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു, എന്നാൽ തലവിധി മോശമായതിനാൽ നടന്നില്ല -അടൂർ പ്രകാശ്
M
MadhyamamSource Link
about 2 months ago