മറ്റൊരു തെരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കൽ; അനീതിയുടെ സാക്ഷ്യമായി കലക്ടറേറ്റിന് മുന്നിലെ ഈ ടാർപോളിൻ ഷെഡ്

മറ്റൊരു തെരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കൽ; അനീതിയുടെ സാക്ഷ്യമായി കലക്ടറേറ്റിന് മുന്നിലെ ഈ ടാർപോളിൻ ഷെഡ്

M
MadhyamamSource Link
കൽപറ്റ: ഓരോ തെരഞ്ഞെടുപ്പുകളും കാഞ്ഞിരത്തിനാൽ കുടുംബത്തിന് പ്രതീക്ഷയുടെ തിരിവെട്ടമാണ്. 12 ഏക്കറുള്ള സ്വന്തം ഭൂമിയിൽ അവകാശം സ്ഥാപിക്കാൻപോയിട്ട്, ഒന്ന് തലചായ്ക്കാൻ പോലും കഴിയാതെ ഒരു ദശാബ്ദക്കാലമായി വയനാട് കലക്ടറേറ്റിന് മുന്നിലെ ടാർപോളിൻ കൊണ്ട് മറച്ച ഷെഡ്ഡിനുള്ളിൽ അനീതിയോടും ഭരണകൂടത്തോടും കലഹിച്ചുക്കൊണ്ടിരിക്കുന്ന കാഞ്ഞിരത്തിനാൽ ജെയിംസും കുടുംബവും അവഗണനയുടെ നേർസാക്ഷ്യമാണ്. തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടികളും സ്ഥാനാർഥികളുമെല്ലാം കലക്ടറേറ്റിന് മുന്നിലെ കുടിലിൽ ജെയിംസിനെ തേടിയെത്തുന്നത് അനുഗ്രഹം വാങ്ങാനല്ല, അവകാശപ്പെട്ടത് തിരിച്ചുതരുമെന്ന പൊള്ളയായ വാഗ്ദാനവും നൽകി ചില്ലറ വോട്ട് ഉറപ്പിക്കാനാണ്. ജനാധിപത്യത്തിന്റെ സർവ സംവിധാനങ്ങളും പരാജയപ്പെട്ട നീതികേടിന്റെ നേരനുഭവമാണ് 50 വർഷമായി കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന പോരാട്ടം. 1967ൽ കുട്ടനാടൻ കാർഡമം കമ്പനിയിൽനിന്നു വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് സ്വദേശികളായ കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരങ്ങൾ വിലക്കുവാങ്ങിയ 12 ഏക്കർ ഭൂമി 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് അസൈൻമെന്റ്) നിയമം ഉപയോഗപ്പെടുത്തിയാണ് 1976ൽ വനംവകുപ്പ് പിടിച്ചെടുത്തത്. ശേഷം വന്ന കലക്ടർമാരും ഭരണകൂടവും വിവിധ വകുപ്പുകളും കുടുംബത്തിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടും രാഷ്ട്രീയ-സാമൂഹിക സംഘടനകൾ ഉൾപ്പടെ സമരത്തിനിറങ്ങിയിട്ടും കാഞ്ഞിരത്തിനാൽ കുടുംബത്തിന് ഭൂമി മാത്രം തിരികെ ലഭിച്ചില്ല. നിക്ഷിപ്ത വനഭൂമിയായി ഏറ്റെടുക്കേണ്ട മറ്റൊരു ഭൂമിക്ക് പകരം അനധികൃതമായി കാഞ്ഞിരത്തിനാല്‍ സഹോദരന്‍മാരുടെ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുകയായിരുന്നുവെന്ന് വിജിലന്‍സും കണ്ടെത്തി. സബ്കലക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലുമെല്ലാം ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടു. ഭൂമി തിരികെ ലഭിക്കുന്നതിനാണ് 2015 ആഗസ്ത് 15ന് ജോർജിന്റെ മകളുടെ ഭർത്താവ് ജോസും കുടുംബവും വയനാട് കലക്ടറേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ടാർപോളിൻ ഷെഡ് കെട്ടി അതിലാണ് വർഷങ്ങളായി ഊണും ഉറക്കവും സമരവുമെല്ലാം. വിഷയത്തിൽ മനുഷ്യാവകാശ കമീഷന്റെ ഉത്തരവിൽ പോലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇപ്പോഴത്തെ കലക്ടർ ഡി.ആർ. മേഘശ്രീ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കും ലാൻഡ് റവന്യൂ കമീഷണർക്കും റിപോർട്ട് നൽകിയെങ്കിലും എല്ലാം ചുവപ്പുനാടയിൽ കുടുങ്ങി. നീതിക്കായുള്ള കാത്തിരിപ്പ് എനിയുമെത്ര കാലം തുടരണമെന്നാണ് കുടുംബം ചോദിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മറ്റൊരു തെരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കൽ; അനീതിയുടെ സാക്ഷ്യമ… | Boolokam