മാനന്തവാടി: നിയമസഭ തിരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ആരായിരിക്കുമെന്ന കാര്യത്തിൽ എകദേശ ധാരണയായതായി സൂചന.അരഡസൻ പേരുകളിൽനിന്ന് രണ്ട് പേരുകളിലേക്ക് ചുരുങ്ങിയതായാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എടവക പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗവുമായ ഉഷ വിജയൻ, മുൻ ജില്ല പഞ്ചായത്തംഗവും നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മീനാക്ഷി രാമൻ എന്നിവരുടെ പേരുകളാണ് നേതൃത്വത്തിന് മുന്നിലുള്ളത്. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, അധ്യാപക നേതാവ് മുരളിദാസ്, പണിയൻ മണിക്കുട്ടൻ എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. ജയലക്ഷ്മി സ്വയം പിൻമാറിയതോടെയാണ് രണ്ട് പേരുകളിലേക്ക് ചുരുങ്ങിയത്. ജയലക്ഷ്മി നിർദേശിക്കുന്ന ആളായിരിക്കും സ്ഥാനാർഥിയായി വരികയെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ പേര് കൂടി ഉയർന്നുവന്നിരുന്നെങ്കിലും അദ്ദേഹം വിസമ്മതം അറിയിച്ചതോടെയാണ് രണ്ട് വനിതകളുടെ പേരിലേക്ക് ചുരുങ്ങിയത്.എൽ.ഡി.എഫ് സ്ഥാനാർഥിയായി മൂന്നാം തവണയും ഒ.ആർ. കേളു മത്സരിക്കുമെന്ന് എൽ.ഡി.എഫ് ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് നടക്കാനുള്ളത്.ബി.ജെ.പി സ്ഥാനാർഥിയായി കെ. മോഹൻദാസും വന്നേക്കും. എം.എൽ.എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഒ.ആർ. കേളുവിന്റെ ജനകീയ മുഖം ഈ തിരഞ്ഞെടുപ്പിലും മുതൽകൂട്ടാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, ഭരണവിരുദ്ധ വികാരവും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റവും കാരണം ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

മാനന്തവാടിയിൽ ഉഷയോ, മീനാക്ഷിയോ?
M
MadhyamamSource Link
about 2 months ago