മംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ മൂന്ന് കുറ്റവാളികളെ നാടുകടത്താൻ ഉഡുപ്പി ജില്ല ഭരണകൂടം ഉത്തരവിട്ടു. പൊതു സുരക്ഷക്ക് ഭീഷണിയാകുമെന്ന് കരുതുന്ന കുറ്റവാളികളെ ലക്ഷ്യമിട്ടാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും ഉഡുപ്പി പൊലീസ് സൂപ്രണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്. ഹിരിയഡ്ക പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബൊമ്മരബെട്ടു വില്ലേജിലെ പുത്തിഗെ നിവാസിയായ സന്ദേശ് നായ്ക് (44), സുശാന്ത് പൂജാരി (39), പടുബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ നദ്‌സലു ഗ്രാമത്തിലെ താമസക്കാരനായ ജബ്ബാർ ഹുസൈൻ എന്നിവരേയാണ് നാടുകടത്തുന്നത്. ജബ്ബാർ ഹുസൈൻ പദുബിദ്രി പൊലീസ് സ്റ്റേഷനിൽ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഉഡുപ്പി, ചിക്കമഗളൂരു, ഉത്തര കന്നട ജില്ലകൾ, മംഗളൂരു നഗരം എന്നിവയുൾപ്പെടെ ഒന്നിലധികം അധികാരപരിധികളിലായി 16 കേസുകൾ ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സന്ദേശ് നായികും ഗുണ്ട പട്ടികയിലുണ്ട്. നിലവിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുശാന്ത് പൂജാരിക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജബ്ബാർ ഹുസൈൻ ഹാസൻ ജില്ലയിലെ പെൻഷൻ മൊഹല്ല പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് തുടരേണ്ടത്. സന്ദേശ് നായിക്കിന്റെ പുറംതള്ളൽ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ്.അതേസമയം സുശാന്ത് പൂജാരി ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരി പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് തുടരേണ്ടത്.
