മനാമ: മേഖലയിലെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ജി7 രാജ്യങ്ങളും യൂറോപ്യൻ കമ്മീഷനും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. മിഡിൽ ഈസ്റ്റിലെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന ഐക്യദാർഢ്യം പ്രശംസനീയമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങൾ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ സാധാരണക്കാർക്കും ഊർജ്ജ നിലയങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന നീതീകരിക്കാനാവാത്ത ആക്രമണങ്ങളെ പ്രസ്താവന ശക്തമായി അപലപിച്ചു. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടയിലും ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത ഉറപ്പാക്കുമെന്നും വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുമെന്നുമുള്ള ജി7 രാജ്യങ്ങളുടെ പ്രഖ്യാപനത്തെയും മന്ത്രാലയം പ്രശംസിച്ചു. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കില്ലെന്ന ഉറപ്പ് പ്രസ്താവന ആവർത്തിച്ചു. കൂടാതെ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ നിർത്തിവെക്കാനും മേഖലയിലെ അസ്ഥിരതയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ഇറാനോട് ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാര പാതകളുടെ സംരക്ഷണത്തിനും ജി7 രാജ്യങ്ങളുടെ ഈ നിലപാട് അത്യന്താപേക്ഷിതമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ജി7 കൂട്ടായ്മയിലുള്ളത്. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ ഇത്തരം അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമാണെന്നും ബഹ്‌റൈൻ കൂട്ടിച്ചേർത്തു.

മേഖലയിലെ സുരക്ഷ; ജി7 രാജ്യങ്ങളുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ
M
MadhyamamSource Link
about 2 months ago