ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ, മൗലികാവകാശ ലംഘനങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ആഹ്വാനം ചെയ്ത് മുതിർന്ന അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ. മൗലികാവകാശ ലംഘനങ്ങൾക്ക് പരിഹാരം തേടാനുള്ള ഭരണഘടനാ അവകാശമായ ആർട്ടിക്ക്ൾ 32 പ്രകാരം എല്ലാ പ്രതിപക്ഷപാർട്ടികളും ചേർന്ന് സംയുക്ത ഹരജി സമർപ്പിക്കാനാണ് കപിൽ സിബലിന്റെ ആഹ്വാനം. ശിവസേന യു.ബി.ടി എം.പിയായ സഞ്ജയ് റാവത്തിന്റെ പുസ്തകമായ ‘അൺലൈക്കിലി പാരഡൈസി’ന്റെ പ്രകാശനത്തിനിടെയായിരുന്നു കപിൽ സിബലിന്റെ പ്രസ്താവന. രാഷ്ട്രീയ തടവുകാരനായിരുന്ന കാലത്തെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളാണ് പുസ്തകം. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സിബൽ ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എൻഡോഴ്സ്മെന്റ് ഡയറക്ടറേറ്റായി മാറിയിരിക്കുന്നു. സർക്കാർ നടപടികളെ അംഗീകരിക്കുക എന്നതാണ് അവരുടെ ജോലിയെന്നും സിബൽ പറഞ്ഞു. മുൻ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ സിങ്, തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ, എ.എ.പി എം.പി സഞ്ജയ് സിങ്, ടി.എം.സി നേതാവ് സാകേത് ഗോഖലെ, കപിൽ സിബൽ എന്നിവർ റാവത്തിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു. അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വലിയ രീതിയിൽ ദുരുപയോഗം ചെയ്യുന്നതായി നേതാക്കൾ ആരോപിച്ചു.

മൗലികാവകാശ ലംഘനങ്ങൾക്കെതിരെ പ്രതിപക്ഷപാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കണം; ആഹ്വാനവുമായി കപിൽ സിബൽ
M
MadhyamamSource Link
about 2 months ago