ചാത്തന്നൂർ: യുവതിയുടെ മൊബൈൽ ഫോണിലേക്ക് നിരന്തരം മെസേജ് അയച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി മർദിച്ച് കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ് ഭവനിൽ ദിലീപാണ് (42) മരിച്ചത്. സംഭവത്തിൽ കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുണിനെയും (30) ഇയാളുടെ ഭാര്യയെയും കസ്റ്റഡിയിൽ. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അവർക്കായി അന്വേഷണം നടക്കുന്നെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ അവശനിലയിൽ എത്തിച്ച ദിലീപിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ട് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. ദിലീപിനെ ആശുപത്രിയിൽ കൊണ്ടുവന്നയാളെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ ദിലീപ് മരിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കല്ലുവാതുക്കൽ സ്വദേശിയായ വരുണിന്റെ ഭാര്യയുടെ ഫോണിലേക്ക് ഓട്ടോ ഡ്രൈവർ ദിലീപ് സ്ഥിരമായി മെറേജ് അയച്ചിരുന്നു. ഇതുസമബന്ധിച്ചുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ ഉളിയനാടുള്ള കൂട്ടുകാരന്റെ വാടക വീട്ടിലേക്ക് ദിലീപിനെ വിളിച്ചുവരുത്തി സംഘം ചേർന്ന് ആക്രമിച്ചു. ക്രൂരമായ മർദനത്തിൽ അവശനായി വീണ ദിലീപിനെ പ്രതികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റതായി കണ്ടെത്തി. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

യുവതിക്ക് മെസേജ് അയച്ചു; ഓട്ടോഡ്രൈവറെ വിളിച്ചുവരുത്തി മർദിച്ചുകൊന്നു
M
MadhyamamSource Link
about 2 months ago