ഹവാന: മാസങ്ങളായി തുടരുന്ന കടുത്ത ഊർജ്ജ പ്രതിസന്ധികൾക്കിടയിൽ, റഷ്യയിൽ നിന്നുള്ള കൂറ്റൻ എണ്ണക്കപ്പൽ ക്യൂബൻ തീരത്തെത്തി. യു.എസ് ഉപരോധം നിലനിൽക്കെ, 'അനാറ്റോലി കൊളോഡ്കിൻ' (Anatoly Kolodkin) എന്ന റഷ്യൻ ടാങ്കറാണ് തിങ്കളാഴ്ച മാറ്റൻസാസ് തുറമുഖത്ത് എത്തിയത്. അനാറ്റോലി കൊളോഡ്കിൻ ക്യൂബയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവേശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്യൂബയിലേക്ക് എണ്ണ എത്തിക്കുന്നതിൽ നിന്ന് റഷ്യൻ ടാങ്കറുകളെ നിരോധിച്ചതായി യു.എസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ജനുവരി മുതൽ ക്യൂബക്ക് മേൽ കർശനമായ ഊർജ്ജ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനുവരി അവസാനം യു.എസ് പ്രസിഡന്റ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ക്യൂബക്ക് എണ്ണ വിൽക്കുന്നതോ അല്ലെങ്കിൽ നൽകുന്നതോ ആയ രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് തീരുവ ചുമത്തുന്നതിനായുളള ഉത്തരവിൽ ഒപ്പുവച്ചിരുന്നു. വെനസ്വേലയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ക്യൂബ ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ മാസമാദ്യം രാജ്യം മുഴുവൻ 29 മണിക്കൂർ ഇരുട്ടിലായിരുന്നു. ക്യൂബക്ക് ഇന്ധനം വിതരണം ചെയ്യുന്നത് തുടരുമെന്ന് മെക്സിക്കോ പ്രഖ്യാപിച്ചിട്ടും, യു.എസ് താരിഫ് പിഴകൾ ഉണ്ടാകുമെന്ന ഭയത്താൽ നടപടികളൊന്നും സ്വീകരിച്ചില്ല. ഉപരോധവും തീരുവ ഭീഷണിയും ഉണ്ടായിരുന്നിട്ടും ക്യൂബയിലേക്ക് ഇന്ധനം അയക്കുമെന്ന് റഷ്യ സൂചന നൽകിയിരുന്നു . മാനുഷിക സഹായമായി ഇന്ധനം എത്തിക്കുമെന്ന് ക്യൂബയിലെ റഷ്യൻ എംബസി അറിയിച്ചു. റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പലിൽ ഏകദേശം 730,000 ബാരൽ ക്രൂഡ് ഓയിൽ ഉണ്ട്. ഈ കപ്പലിലെ എണ്ണ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീസൽ ക്യൂബയുടെ രണ്ടാഴ്ചത്തെ ആവശ്യങ്ങൾക്ക് മതിയാകും. നിലവിൽ യു.എസ്, യു.കെ, ഇ.യു എന്നിവയുടെ ഉപരോധ പട്ടികയിലുള്ള കപ്പലാണിത്. മാർച്ച് 8-ന് റഷ്യയിലെ പ്രിമോർസ്ക് തുറമുഖത്ത് നിന്നാണ് ഇത് യാത്ര തിരിച്ചത്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ഡീസൽ ഇന്ധനവുമായി രണ്ടാമത്തെ ടാങ്കർ യാത്രയിലാണ്. കപ്പൽ വെനിസ്വേലൻ തീരത്ത് നങ്കൂരമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

യു.എസ് ഉപരോധം വകവക്കാതെ റഷ്യൻ എണ്ണക്കപ്പൽ ക്യൂബയിൽ
M
MadhyamamSource Link
about 1 month ago