ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതിക്കിടെ യു.എ.ഇയിൽനിന്ന് എണ്ണയുമായി ഇന്ത്യൻ ചരക്കുകപ്പൽ ‘ജഗ് ലാഡ്കി’യും ഇന്ത്യൽതീരം തൊട്ടു. 80,886 മെട്രിക് ടൺ അസംസ്‌കൃത എണ്ണ വഹിച്ചാണ് കൂറ്റൻ ടാങ്കർ ഗുജറാത്ത് അദാനി തുറമുഖത്തെ മുന്ദ്ര ടെർമിനലിൽ നങ്കൂരമിട്ടത്. യു.എ.ഇയിലെ ഫുജൈറ തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെട്ടിരുന്നത്. ഹോർമുസ് കടലിടുക്ക് കടന്ന് കഴിഞ്ഞ ദിവസങ്ങളിൽ എൽ.പി.ജിയുമായി ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകളും ഇന്ത്യൻ തീരത്തെത്തിയിരുന്നു. ഇന്ത്യയുമായുള്ള പ്രത്യേക സൗഹൃദം പരിഗണിച്ചാണ് ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് ഹുർമുസ് കടക്കാൻ അനുമതി നൽകിയത്. കടൽമാർഗ്ഗമുള്ള ചരക്കുനീക്കത്തിന് സംരക്ഷണമൊരുക്കാൻ ഇന്ത്യൻ നാവികസേനയുടെ 'ഓപറേഷൻ സങ്കൽപ്' മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമുദ്ര പാതകൾ ഇതുവരെ സുരക്ഷിതമായി നിലനിൽക്കുന്നുവെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങും വ്യക്തമാക്കി. 274.19 മീറ്റർ നീളവും 50.04 മീറ്റർ വീതിയുള്ള ‘ജഗ് ലാഡ്കി’ എന്ന കൂറ്റൻ ടാങ്കർ കപ്പലിന് 1,64,716 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

യു.എ.ഇയിൽ നിന്ന് ക്രൂഡ് ഓയിലുമായി ഇന്ത്യയുടെ ‘ജഗ് ലാഡ്കി’ മുന്ദ്ര തീരത്തെത്തി
M
MadhyamamSource Link
about 2 months ago