ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബാബാസാഹേബ് അംബേദ്കറുടെ പ്രതിമ തകർത്തതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധം. ഞായറാഴ്ച ഗാസിയാബാദിലെ ഇന്ദ്രപുരി കോളനിയിലാണ് അംബേദ്കറുടെ പ്രതിമ അജ്ഞാതർ തകർത്തത്. പ്രതിമ തകർത്തതിന് പിന്നാലെ നൂറുകണക്കിന് അംബേദ്കർ അനുയായികൾ പ്രദേശത്ത് ഒത്തുകൂടുകയും ഡൽഹി-സഹരൻപൂർ ദേശീയപാത ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പൊലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പ്രതികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. പ്രതിമ തകർത്ത സ്ഥലം സന്ദർശിക്കുകയും സംഭവത്തിൽ കേസ് എടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കുറ്റക്കാരായവരെ കണ്ടെത്താനായി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പൊലീസ് കമാൻഡോ സംഘവും അന്വേഷണത്തിൽ പങ്കുചേർന്നതായും സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോണി എം.എൽ.എ നന്ദ് കിഷോർ ഗുർജാർ സ്ഥലം സന്ദർശിക്കുകയും ദേശീയ സുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്തെ സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമമാണിതെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു. സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

യു.പിയിൽ അംബേദ്കറുടെ പ്രതിമ തകർത്തു; വ്യാപക പ്രതിഷേധം, ദേശീയപാത ഉപരോധിച്ചു
M
MadhyamamSource Link
20 days ago