ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധം യാഥാർത്ഥ്യമായി. ഹരീഷ് റാണ എന്ന യുവാവാണ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഡൽഹി എയിംസിൽ മരണത്തിന് കീഴടങ്ങിയത്. 13വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ വെന്റിലേറ്റർ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം അധികൃതർ നീക്കം ചെയ്തിരുന്നു. ഇന്ത്യയുടെ നാളിതുവരെയുള്ള ചരിത്രത്തിൽ ആദ്യമായാണ് സുപ്രീം കോടതി ഒരാൾക്ക് ദയാവധത്തിന് അനുമതി നൽകുന്നത്. അന്തസ്സായി മരിക്കാനുള്ള അവകാശവും ഏത് പൗരനുമുണ്ടെന്ന് ചൂണ്ടികാണിച്ചാണ് കോടതിയുടെ ഉത്തരവ്. വിവിധ ഘട്ടങ്ങളായി മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും മറ്റും നീക്കം ചെയ്തതോടെയാണ് റാണ മരണത്തിന് കീഴടങ്ങിയത്. ഓക്സിജൻ, ഭക്ഷണം എന്നിവ പടി പടിയായി ഒഴിവാക്കി സ്വാഭാവികമായ അന്ത്യം ഉറപ്പാക്കുകയായിരുന്നു അധികൃതർ. ഹരീഷ് റാണ കിടപ്പിലായത് 2013-ലാണ്. പഞ്ചാബ് സർവകലാശാലയിൽ പഠിക്കവെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഹരീഷ് റാണ കിടപ്പിലായത്. അന്നുമുതൽ മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. 2018-ലാണ് സുപ്രീം കോടതി ദയാവധത്തിന് നിയമസാധുത നൽകിയത്. ഇതിനുശേഷം കോടതി ഉത്തരവിലൂടെ ഈ അനുമതി ലഭിക്കുന്ന ആദ്യകേസാണ് ഹരീഷ് റാണയുടേത്. ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ച് ദയാവധത്തിന് അനുമതി നൽകിയത്. ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. സാമ്പത്തികമായി ദയനീയമായ സാഹചര്യത്തിലാണെന്നും മകന്റെ ദുരവസ്ഥ കണ്ടിരിക്കാൻ വയ്യെന്നും കാണിച്ച് മാതാപിതാക്കൾ സൂപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തുന്നതിൽ കാര്യമില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും കോടതി പരിഗണിച്ചു. ഈ സാഹചര്യത്തിലാണ് ദയാവധം സാധ്യമായത്.

രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ ഇനി വേദനയില്ലാത്ത ലോകത്ത്...
M
MadhyamamSource Link
about 2 months ago