റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ സേന വിജയകരമായി ചെറുത്തു. കഴിഞ്ഞ മണിക്കൂറുകളിൽ റിയാദ് ലക്ഷ്യമാക്കി വന്ന ഒരു ബാലിസ്റ്റിക് മിസൈലും മൂന്ന് ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഇന്ന് (ശനിയാഴ്ച) അറിയിച്ചു. വെള്ളിയാഴ്ചയും റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി 26 ഡ്രോണുകൾ തടയുകയും നശിപ്പിക്കുകയും ചെയ്തതായി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണ ശ്രമങ്ങളും പരാജയപ്പെടുത്തിയത്. റിയാദ് ലക്ഷ്യമാക്കി ആറ് ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ഇതിൽ രണ്ടെണ്ണം പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. മറ്റ് നാല് മിസൈലുകൾ പേർഷ്യൻ ഗൾഫിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ് പതിച്ചത്. കൂടാതെ, റിയാദ് മേഖലയിൽ വെച്ച് മൂന്ന് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടു. മിസൈലുകൾ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ഒരു സൈനിക കേന്ദ്രത്തിന് സമീപം പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സേനയും വ്യോമസേനയും ചേർന്ന് ഇതുവരെ ഏകദേശം 811 ഡ്രോണുകളും, 52 ബാലിസ്റ്റിക് മിസൈലുകളും, ഏഴ് ക്രൂയിസ് മിസൈലുകളും വിജയകരമായി തകർത്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയെ ലക്ഷ്യമാക്കിയുള്ളതായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിനൂതനമായ പ്രതിരോധ സംവിധാനങ്ങളാണ് സൗദി അറേബ്യ സജ്ജീകരിച്ചിരിക്കുന്നത്.

റിയാദിൽ ആക്രമണം: മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന
M
MadhyamamSource Link
about 1 month ago