മനാമ: ലെബനനും ഇസ്രായേലും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്വാഗതം ചെയ്തു. സംഘർഷം നിയന്ത്രിക്കുന്നതിനും നയതന്ത്ര മാർഗത്തിലൂടെ സമാധാനം ഉറപ്പാക്കുന്നതിനും ലെബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ സ്വീകരിച്ച നടപടികളെയും മന്ത്രാലയം പ്രശംസിച്ചു. നയതന്ത്ര ചർച്ചകളിലൂടെ ഇത്തരമൊരു ധാരണയിലെത്താൻ സാധിച്ച പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ ബഹ്റൈൻ അഭിനന്ദിച്ചു. ലെബനന്റെ സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം എന്നിവയ്ക്ക് ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ആയുധങ്ങൾ പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണം എന്ന ലെബനന്റെ തീരുമാനത്തെയും രാജ്യം പിന്തുണച്ചു. അമേരിക്കയുടെ മേൽനോട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടത്തുന്നത് ശാശ്വതമായ സമാധാനത്തിന് അനിവാര്യമാണെന്ന് ബഹ്റൈൻ വ്യക്തമാക്കി. യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 1701, താഇഫ് ഉടമ്പടി എന്നിവ പൂർണ്ണമായും നടപ്പിലാക്കുന്നതിലൂടെ മാത്രമേ ലെബനന്റെ എല്ലാ ഭാഗങ്ങളിലും സർക്കാരിന് അധികാരം ഉറപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും സാധിക്കൂ എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ വെടിനിർത്തൽ ധാരണ ലെബനനിൽ കൂടുതൽ സുസ്ഥിരതയ്ക്കും പുരോഗതിക്കും വഴിയൊരുക്കുമെന്നും പ്രാദേശികമായ സമാധാനം ഉറപ്പാക്കാൻ സഹായിക്കുമെന്നും ബഹ്റൈൻ പ്രത്യാശ പ്രകടിപ്പിച്ചു.

ലെബനൻ-ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപനം: സ്വാഗതം ചെയ്ത് ബഹ്റൈൻ
M
MadhyamamSource Link
23 days ago