ലോകത്തെ ആകെ ക്ഷയരോഗ കേസുകളിൽ നാലിലൊന്നും ഇന്ത്യയിലാണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴും, രോഗനിർമാർജ്ജനത്തിൽ രാജ്യം വലിയ പുരോഗതി കൈവരിക്കുന്നതായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ 'ടിബി ഫാക്ട് ഷീറ്റ് 2026' വ്യക്തമാക്കുന്നു. ലോകത്തെ ആകെ കേസുകളിൽ പകുതിയിലധികവും ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിലായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 2015നും 2024നും ഇടയിൽ ക്ഷയരോഗ വ്യാപനത്തിൽ 21% കുറവും മരണനിരക്കിൽ 25% കുറവും രേഖപ്പെടുത്തി. നിലവിൽ ചികിത്സാ സൗകര്യങ്ങൾ 92% പേരിലേക്ക് എത്തുന്നുണ്ട്. ചികിത്സാ വിജയ നിരക്ക് 90% ആയി ഉയർന്നു. ഗ്രേറ്റർ നോയിഡയിൽ നടന്ന ലോക ക്ഷയരോഗ ദിനാചരണത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ ചില കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ ആഗോള ലക്ഷ്യങ്ങൾക്കും മുമ്പേ ഇന്ത്യ ക്ഷയരോഗമുക്തമാകും. മുമ്പ് പത്ത് ലക്ഷത്തോളം കേസുകൾ കണ്ടെത്താതെ പോയിരുന്നെങ്കിൽ, ഇപ്പോൾ അത് ഒരു ലക്ഷത്തിൽ താഴെയായി കുറക്കാൻ സാധിച്ചിട്ടുണ്ട്. 2024ൽ മാത്രം 26 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.1.58 ലക്ഷം ഗ്രാമങ്ങളെയും നഗര വാർഡുകളെയും കേന്ദ്രീകരിച്ച് 100 ദിവസത്തെ തീവ്ര പരിശോധനാ യജ്ഞം ആരംഭിച്ചു. എ.ഐ അധിഷ്ഠിതമായ ' ടിബി മുക്ത് ഭാരത് ആപ്പ്', തദ്ദേശീയമായി വികസിപ്പിച്ച 'TrueNat' പരിശോധനാ സംവിധാനങ്ങൾ എന്നിവ രോഗനിർണ്ണയവും ചികിത്സാ നിരീക്ഷണവും എളുപ്പമാക്കി. രോഗം പുറത്തുപറയാനുള്ള മടിയും അവബോധമില്ലായ്മയും കാരണം ലക്ഷണങ്ങളുള്ള 64% ആളുകളും കൃത്യസമയത്ത് ചികിത്സ തേടുന്നില്ല. 2024ൽ 55,000ത്തിലധികം ഡ്രഗ്-റെസിസ്റ്റന്റ് ടിബി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവക്ക് സങ്കീർണ്ണമായ ചികിത്സ ആവശ്യമാണ്. ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവക്ക് പുറമെ പ്രമേഹം, എച്ച്.ഐ.വി ബാധിതർ, പുകയില-മദ്യ ഉപയോഗം എന്നിവയുള്ളവർക്കും ജനസാന്ദ്രത കൂടിയ ഇടങ്ങളിൽ താമസിക്കുന്നവർക്കും രോഗസാധ്യത കൂടുതലാണ്. തുടർച്ചയായ ചുമ മാത്രമല്ല പനി, ഭാരം കുറയുക, തളർച്ച, നെഞ്ചുവേദന, രാത്രിയിൽ അമിതമായി വിയർക്കുക എന്നിവയും ക്ഷയരോഗ ലക്ഷണങ്ങളാകാം. അതിനാൽ എത്രയും വേഗം പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.

ലോകത്തെ നാലിലൊന്ന് ക്ഷയരോഗികളും ഇന്ത്യയിൽ; എങ്കിലും രോഗനിർണ്ണയത്തിലും ചികിത്സയിലും രാജ്യത്ത് വലിയ പുരോഗതി
M
MadhyamamSource Link
about 2 months ago