വാവിട്ടവാക്കുകളില്ല... ഈ യാത്രയിൽ...

വാവിട്ടവാക്കുകളില്ല... ഈ യാത്രയിൽ...

M
MadhyamamSource Link
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആലപ്പുഴയിൽനിന്ന് കാസർകോട്ടേക്ക് വണ്ടി കയറുമ്പോൾ ‘ആർ.എസ്.എസ് വോട്ട് വേണ്ട’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന എയറിൽ കത്തുകയായിരുന്നു. കാസർകോട് വണ്ടിയിറങ്ങുമ്പോൾ എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് സി.പി.എം പറയാത്തതായിരുന്നു രാഷ്ട്രീയ വിവാദം. മീറ്റ് ദി പ്രസ് പരിപാടിക്കായി കാസർകോട് പ്രസ് ക്ലബിന്റെ പടികയറുമ്പോൾ എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയുന്ന ബിനോയിയെയാണ് മാധ്യമങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ, ആ ‘നാലക്ഷരം മാത്രം’ അദ്ദേഹം പറഞ്ഞതേയില്ല. ‘മതഭ്രാന്തിന്റെ വോട്ടുവേണ്ട’ എന്ന പരാമർശത്തിൽ എല്ലാം ഒതുക്കി. കോൺഗ്രസ്-ബി.ജെ.പി ഡീലിന്റെ ചരിത്രം കൃത്യമായി പറഞ്ഞു. വികാരവും വിക്ഷോഭവും ഇല്ലാതെ, വാവിട്ട വാക്കുകളില്ലാതെ, തൊണ്ടകീറിയുള്ള പ്രസംഗമില്ലാതെ കവിതപോലെ രാഷ്ട്രീയം പറയുന്ന നേതാവ്; അതാണ് ബിനോയ് വിശ്വത്തിന്റെ പ്രത്യേകത. പ്രസ് ക്ലബിൽനിന്ന് ചാനൽ ബസിൽ ലൈവ്. പിന്നെ അൽപം വിശ്രമം. ഉച്ചയൂണിന് മീൻകറി നിർബന്ധമുള്ള സഖാവിനെ ജില്ലാ നേതാക്കൾ എത്തിച്ചത് വിദ്യാനഗർ കോടതി പരിസരത്തെ ചെറിയ പ്രസാദ് ഹോട്ടലിൽ. അവിടെനിന്ന് നങ്കുകറിയും ചോറും കഴിച്ച് ഉഷാറായി. മൂന്നുമണിയോടെ ആദ്യപരിപാടി ഹൊസങ്കടിയിൽ. മഞ്ചേശ്വരം ഇടത് സ്ഥാനാർഥി കെ.ആർ. ജയാനന്ദയുടെ പൊതുയോഗം. കമ്മ്യൂണിസ്റ്റ് നേതാവ് ഡോ. എ. സുബ്ബറാവുവിന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ട് തുടങ്ങിയ പ്രസംഗം കടന്നത് ഡീലിലേക്ക്. വടകര, ബേപ്പൂർ കോ.ലി.ബി സഖ്യവും കെ.ജി. മാരാരുടെ പുസ്തകത്തിലെ ഡീൽ പരാമർങ്ങളും നിരത്തിയായിരുന്നു പ്രസംഗം. ഉദുമയിലെ സി.എച്ച്. കുഞ്ഞമ്പുവിന്റെ പെരിയ തെരഞ്ഞെടുപ്പ് പൊതുയോഗമാണ് അടുത്ത പരിപാടി. പെരിയയിൽ വേദിയിൽ കണ്ട മുൻ എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, കെ.വി. കുഞ്ഞിരാമൻ എന്നിവരുമായി പഴയ നിയമസഭ സൗഹൃദം പുതുക്കി. അവരുമായുള്ള ബന്ധം മെക്കിൽ വിളിച്ചുപറഞ്ഞു. കുഞ്ഞമ്പുവിന്റെ ഉജ്ജ്വലജയം സദസ്സിന്റെ മുഖം വിളിച്ചുപറയുന്നുണ്ടെന്ന് പറഞ്ഞ ബിനോയ് സദസ്സിനോട് ‘ഇല്ലേ..’ എന്ന് ഉറക്കെ ചോദിച്ചു. ഉണ്ട് എന്ന് മറുപടി വന്നെങ്കിലും ‘അതുപോരാ കൈയടിവേണം’ എന്നായി. എല്ലാവരും ഉറക്കെ കൈയടിച്ചപ്പോൾ ‘ഇപ്പോൾ ശരിയായി’ എന്നായി ബിനോയി. പിന്നാലെ ലളിതമായ ഭാഷയിൽ ഇടത് നിലപാട്, വികസനം, കോൺഗ്രസ് ഡീൽ ചരിത്രം എന്നിവ ഒഴുകിയെത്തി. സെൽഫിയുടെ തിരക്കും കഴിഞ്ഞ് അടുത്ത സ്വീകരണകേന്ദ്രമായ, സി.പി.ഐ സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ കാഞ്ഞങ്ങാട് പുതുക്കൈയിലെ പൊതുയോഗത്തിലേക്ക്. അതിനിടയിൽ ‘ജില്ല സെക്രട്ടറി ബാബുവിന് തന്നോട് തീരെ സ്നേഹമില്ല’ എന്ന പരിഭവം. അതെന്താ എന്ന് ചോദിച്ചപ്പോൾ ചായ വാങ്ങി തരുന്നില്ല, മീൻകറിയും ദോശയും വേണമെന്നായി. ദോശ കിട്ടും മീൻകറി കിട്ടില്ല എന്ന് ബാബുവിന്റെ മറുപടി. പ്രസംഗം കഴിയുമ്പോഴേക്കും മലബാർ എക്സ്പ്രസിന്റെ സമയമാകും. പാഴ്സൽ വാങ്ങാം, വണ്ടിയിൽനിന്ന് കഴിക്കാമെന്ന ബാബുവിന്റെ തീരുമാനത്തോടെ പുതുക്കൈ വേദിയിൽ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാവിട്ടവാക്കുകളില്ല... ഈ യാത്രയിൽ... — Madhyamam | Boolokam | Boolokam