ചേർത്തല: 'ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം. ചിരിയുടെ അമിട്ടിന് തിരുകൊളുത്താം' എന്ന പാട്ട് പോലെ മേയ് മൂന്ന് ചിരിദിനമായി ലോകമെമ്പാടും ആചരിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുണ്ട് തുറവൂരിൽ. ധനലക്ഷ്മി ബാങ്ക് മുൻ ഉദ്യോഗസ്ഥൻ തുറവൂർ പാട്ടുകുളങ്ങര കൃഷ്ണപ്രിയയിൽ വി. വിജയനാഥ്. സ്വയം ചിരിക്കുകയും ചിരിക്കാൻ പഠിപ്പിക്കുകയുമാണ് വിജയനാഥിന്റെ വർഷങ്ങളായുള്ള ദൗത്യം. ഇതിന് സ്വന്തം കീശയിൽ നിന്നും പണം മുടക്കി പതിനായിരത്തിലധികം ആളുകളെ ഇതിനോടകം ചിരിക്കാൻ പഠിപ്പിച്ചു. 1995ൽ ഡോക്ടർ മദൻ കഥാരിയാണ് ചിരി ക്ലബിന് രൂപം നൽകിയത്. കൈകൾ കൂട്ടിയടിച്ചാണ് യോഗ തുടങ്ങുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ വിജയനാഥിന്റെ പരിശീലനത്തിലുണ്ട്. ക്ലേശങ്ങളെയും ബുദ്ധിമുട്ടുകളെയും ഇല്ലാതാക്കുകയും മനസ്സിന് സന്തോഷം പ്രദാനം ചെയ്യുകയുമാണ് ചിരിയോഗയുടെ ലക്ഷ്യമെന്നും വിജയ്നാഥ് പറയുന്നു. ചിരിയിലൂടെ നമ്മുടെ ശരീരത്തിൽ ഹാപ്പി മോഡ് ഹോർമോൺ ഉൽപദിപ്പിക്കപ്പെടുന്നു. 20 മിനിട്ട് ദിവസവും ചെയ്യുന്നതിലൂടെ 24 മണിക്കൂർ നമുക്ക് സുരക്ഷിതമായി ഇരിക്കാൻ ചിരി യോഗയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേറ്റ് ബാങ്കിൽ നിന്നും വിരമിച്ച പി.ആർ. മല്ലികയാണ് വിജയനാഥിന്റെ ഭാര്യ. ഏക മകൻ ഗുജറാത്തിൽ ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു.

വിജയനാഥൻ ചിരിക്കുകയും ചിരിക്കാൻ പഠിപ്പിക്കുകയുമാണ്
M
MadhyamamSource Link
about 2 hours ago
