നെടുമങ്ങാട്: വിതുര കല്ലാറിൽ യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ പത്തു പേർക്ക് പരിക്കേറ്റു. കല്ലാർ സ്വദേശി നജീം. എ (53), കരീം. എം (73), ഷാജഹാൻ. എം (58), അനിൽ കുമാർ. കെ (49), സത്യൻ. എസ് (70), സീനത്ത്. എസ് (60), ആരിഫ. കെ (75), റംല. കെ (70), മായ. പി (45), രാധാകൃഷ്ണൻ. കെ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി തലക്ക് പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊന്മുടിയിൽ പോയി മടങ്ങിവരികയായിരുന്ന ഒരു സംഘമാണ് ഓഫീസ് അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തത്. സംഘം ഓഫിസിന് മുമ്പിൽ ഇറങ്ങി അസഭ്യം പറയുകയും ഓഫീസിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരിലുള്ള സി.പി.എം പ്രവർത്തകരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ആക്രമണം നേരിട്ടവർ പറഞ്ഞു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട സംഘത്തെ ആനപ്പാറയിൽ വെച്ച് തടഞ്ഞെങ്കിലും സംഘം വീണ്ടും അക്രമത്തിന് മുതിർന്നു. ഇതിനിടയിൽ വിതുര പൊലീസ് സ്ഥലത്തെത്തി സംഘത്തിലെ ആറു പേരെ കസ്റ്റഡിയിലെടുത്തു. വഞ്ചിയൂർ സ്വദേശികളായ അഫ്സൽ, അരുൺ, യദു, ശരത്, വിഷ്ണു, ഹാഷിം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വിതുര കല്ലാറിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു; സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് മർദ്ദനം
M
MadhyamamSource Link
about 1 month ago