തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കൊച്ചിയിൽ രണ്ടാം ദിനവും വേനൽ മഴ തുടരുകയാണ്. നഗരത്തിന്റെ പല മേഖലകളിൽ വൈകിട്ട് അഞ്ചിന് ശേഷമാണ് മഴ പെയ്തത്. ഇന്നലെ പെയ്ത മഴയിൽ ഗ്രാമീണ മേഖലയിലടക്കം വ്യാപകമായ കൃഷി നാശമുണ്ടായിട്ടുണ്ട്. ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 22 വരെ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40-50 കിലോ മീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശം. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കണമെന്നും വകുപ്പ് അറിയിച്ചു. ഇടിമിന്നലുള്ള സമയങ്ങളിൽ സുരക്ഷിത കെട്ടിടത്തിലേക്ക് മാറുക, തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകട സാധ്യത വർധിപ്പിക്കും, വാതിലിനും ജനലിനും സമീപം നിൽക്കാതിരിക്കുക, കെട്ടിടത്തിനകത്ത് ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക, ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല, തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക, ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. വാഹനത്തിന് അകത്താണ് ഇരിക്കുന്നതെങ്കിൽ അവിടെ തന്നെ തുടരുക, സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക. നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
M
MadhyamamSource Link
20 days ago