കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് വിർച്വൽ അറസ്റ്റിന്‍റെ പേരിൽ 27 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം സൈബർ പൊലീസിന്‍റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും ഇടപെടലിൽ പൊളിഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. കഞ്ഞിക്കുഴി സ്വദേശിനിയായ 68കാരിയെ ആണ് മൂന്നു ദിവസമായി മൊബൈൽ ഫോൺ മുഖേന ഭീഷണിപ്പെടുത്തി വിർച്വൽ അറസ്റ്റ് എന്ന പേരിൽ തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്. 27 ലക്ഷം രൂപ പിൻവലിക്കാൻ വീട്ടമ്മ ബാങ്കിൽ എത്തിയപ്പോൾ സംശയം തോന്നിയ ആക്സിസ് ബാങ്ക് നാഗമ്പടം ബ്രാഞ്ചിലെ കസ്റ്റമർ റിലേഷൻ മാനേജർ ആന്‍റോ തോമസും ഇൻവെസ്റ്റ്മെന്റ് മാനേജരുമാണ് സൈബർ പൊലീസിനെ ബന്ധപ്പെടുന്നത്. തുടർന്ന് സൈബർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ് ഭാസ്കറിന്റെ നിർദേശപ്രകാരം വീട്ടമ്മയെ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് സംസാരിച്ചു. മൂന്നു ദിവസമായി മാനസിക സമ്മർദത്തിലായിരുന്നു വീട്ടമ്മ. എസ്.ഐ വീട്ടമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഫോൺ വിളികൾ ലഭിച്ചാൽ ഉടൻ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കണമെന്നും സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുള്ളവർ പൊലീസിനെയോ ബന്ധപ്പെട്ട അധികാരികളെയോ വിവരം അറിയിക്കണം.

വിർച്വൽ അറസ്റ്റ്; സൈബർ പൊലീസിന്റെ ഇടപെടലിൽ വീട്ടമ്മക്ക് ആശ്വാസം
M
MadhyamamSource Link
about 2 months ago