കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നതായി പരാതി. യു.ഡി.എഫ് പ്രവർത്തകരാണ് പരാതി ഉന്നയിച്ചത്. എന്നാൽ, സാമഗ്രികൾ വെക്കാനായി മെറ്റീരിയൽ റൂം മാത്രമാണ് തുറന്നതെന് ഉദ്യോഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫീസർ അറിയിച്ചു. ജെ.ഡി.ടി സ്കൂളിലാണ് സ്‌ട്രോങ് റൂം പ്രവർത്തിക്കുന്നത്. അതേസമയം ഏത് റൂം തുറന്നാലും അത് ഗുരുതരമായ വീഴ്ചയാണെന്നാണ് യു.ഡി.എഫ് വാദം. സംഭവത്തിൽ അന്വേഷണം ആവശ്യമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. എന്നാൽ, സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംങ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് വിളിച്ച് അറിയിച്ചത്. ഒമ്പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടതായും ഫാത്തിമ തഹിലിയ പറഞ്ഞു. നേരത്തെ മലപ്പുറം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയതായി യു.ഡി.എഫ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് യു.ഡി.എഫ് നേതൃത്വം ഉടൻ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ നിർദേശം നൽകിയെന്ന യു.ഡി.എഫിന്റെ ആരോപണം മലപ്പുറം ജില്ലാ കലക്ടർ തള്ളി. വോട്ടിങ് യന്ത്രങ്ങൾ ത്രിതല സുരക്ഷാ സംവിധാനങ്ങളോടെ പൂർണ സുരക്ഷിതമാണെന്നും, മറിച്ചുളള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഇലക്ഷൻ ഓഫീസറായ കലക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ് വ്യക്തമാക്കി.

വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നതായി പരാതി; പ്രതിഷേധവുമായി യു.ഡി.എഫ്
M
MadhyamamSource Link
20 days ago