കോഴിക്കോട്: ജോലിത്തിരക്കിനിടയിൽ വോട്ടു നഷ്ടപ്പെടാതിരിക്കാൻ പോസ്റ്റൽ വോട്ടിങ് സൗകര്യം ഏർപ്പെടുത്തിയത് ഉദ്യോഗസ്ഥർക്ക് വിനയായി. ഇതോടെ പോളിങ് ചുമതലയുള്ള നോൺ പോളിങ് ഓഫിസർമാർക്ക് പോസ്റ്റൽ വോട്ട് നഷ്ടപ്പെടുമെന്ന് ആശങ്കയും സംജാതമായി. ബാലറ്റ് പേപ്പർ എത്താത്തതിനാൽ ജില്ല കേന്ദ്രീകൃത സെന്ററുകളിൽ വോട്ടുചെയ്യാനെത്തുന്നവരിൽ പലർക്കും മടങ്ങിപ്പോകേണ്ട ഗതികേട്. ദൂരദിക്കുകളിൽനിന്ന് എത്തുന്ന സെക്ടറൽ ഓഫിസർമാർ, ആർ.ഒ സ്റ്റാഫുകൾ, വിവിധ സ്ക്വാഡ് ഉദ്യോഗസ്ഥർ, സെക്ടറൽ അസിസ്റ്റന്റുമാർ തുടങ്ങി നോൺ പോളിങ് ഓഫിസർമാർക്കാണ് വോട്ടുചെയ്യാനാകാതെ മടങ്ങിപോകേണ്ടി വന്നത്. നാദാപുരംം, കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി ഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥർ ബാലറ്റ്പേപ്പർ എത്താത്തതിനാൽ ശനിയാഴ്ചയും വോട്ടുചെയ്യാനാകാതെ മടങ്ങി. ഇനിയും വോട്ടിന് എത്തണമെന്നത് വലിയ മടുപ്പാണ് ഉദ്യോഗസ്ഥരിൽ സൃഷ്ടിച്ചിരിക്കുന്നത്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ വോട്ടുചെയ്യാനുള്ള അവസരമൊരുക്കുമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന അവസാന അറിയിപ്പ്. എന്നാൽ, അന്നും ബാലറ്റ് പേപ്പർ എത്തിയില്ലെന്ന കാരണം പറഞ്ഞാൽ തങ്ങളുടെ വോട്ടവകാശം ഇല്ലാതാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആർ.ഒമാരുടെ ഓഫിസിൽനിന്ന് ബാലറ്റുകൾ കേന്ദ്രീകൃത സെന്ററുകളിൽ എത്തിയാലേ വോട്ട് രേഖപ്പെടുത്താൻ കഴിയുകയുള്ളൂ. മെറ്റീരിയലുകളുടെ ക്ഷാമവും സമയക്കുറവുമാണ് പോസ്റ്റൽ ബാലറ്റുകൾ എത്താൻ വൈകുന്നതെന്ന കാരണമാണത്രെ ഉദ്യോഗസ്ഥരായ വോട്ടർമാക്ക് ലഭിക്കുന്ന മറുപടി.

വോട്ടു ചെയ്യാനാവാതെ പോസ്റ്റൽ വോട്ടർമാർ
M
MadhyamamSource Link
about 1 month ago