Posted On date_range 23 April 2026 3:02 PM IST Updated On date_range 23 April 2026 3:11 PM IST ശബരിമല യുവതി പ്രവേശനം; എല്ലാ വീക്ഷണങ്ങളെയും ബഹുമാനിക്കുന്നു, വാട്സ്ആപ് യൂനിവേഴ്സിറ്റിയിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പരിഗണിക്കില്ലെന്നും സുപ്രീംകോടതി text_fields bookmark_border ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനിടെ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. വ്യത്യസ്തമായ എല്ലാ വീക്ഷണങ്ങളെയും കോടതി ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ വാട്സ്ആപ് യൂനിവേഴ്സിറ്റി വഴി പ്രചരിക്കുന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പരിഗണിക്കില്ലെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങളും വ്യാജ ചരിത്രങ്ങളും പ്രചരിപ്പിക്കുന്നത് നിയമ നടപടികളെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു. വാദം കേൾക്കുന്നതിനിടെ, ഉറവിടം പരിഗണിക്കാതെ തന്നെ അറിവും ജ്ഞാനവും സ്വീകരിക്കുന്നതിൽ ഒരു മടിയും വേണ്ടെന്ന് മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ സുപ്രീം കോടതിയെ അറിയിച്ചു. കോൺഗ്രസ് എം.പി ശശി തരൂരിന്റെ ലേഖനത്തെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ ചിന്തകരെയും എഴുത്തുകാരെയും കോടതി ബഹുമാനിക്കുമ്പോൾ തന്നെ, അത്തരം രചനകൾ വ്യക്തിപരമായ അഭിപ്രായങ്ങളായി തുടരുമെന്ന് ഇതിന് മറുപടിയായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും കാഴ്ചപ്പാടുകളെ വിലമതിക്കുന്നുണ്ടെങ്കിലും ‘വാട്സ്ആപ് യൂനിവേഴ്‌സിറ്റി’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന സ്ഥിരീകരിക്കാത്തതോ അനൗപചാരികമോ ആയ സ്രോതസ്സുകളെ ആശ്രയിക്കാനാവില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെയുള്ള ഹരജികൾ കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിൽനിന്നുള്ള ഈ നിരീക്ഷണം. ആചാരങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ച ഗൗരവകരമായ വാദങ്ങൾ കേൾക്കാൻ തയാറാണെന്നും എന്നാൽ, ശാസ്ത്രീയമോ ചരിത്രമോ ഇല്ലാത്ത വാട്സ്ആപ് സന്ദേശങ്ങളെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശനത്തിൽ എട്ടാം ദിവസമാണ് വാദം തുടരുന്നത്. കഴിഞ്ഞദിവസം സുപ്രീം കോടതി, ഹിന്ദുക്കൾ ഒന്നിക്കുകയും ഐക്യപ്പെടുകയും ചെയ്യണമെന്ന് പറഞ്ഞിരുന്നു. ക്ഷേത്രങ്ങൾക്ക് മറ്റുള്ള വിഭാഗങ്ങളെ ഒഴിവാക്കാൻ കഴിയില്ലെന്നും അത്തരം ഒഴിവാക്കൽ ആത്യന്തികമായി ആ വിഭാഗത്തെതന്നെ ദുർബലപ്പെടുത്തുമെന്നും നിരീക്ഷിച്ചു. ആർട്ടിക്ക്ൾ 26 പ്രകാരം ഒരു മതവിഭാഗം അടഞ്ഞതും അച്ചടക്കമുള്ളതുമായ ഒന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്ന്‍ വാദിച്ച മുതിർന്ന അഭിഭാഷകൻ ദ്വിവേദിക്ക് മറുപടി നൽകുകയായിരുന്നു ജസ്റ്റിസ് നാഗരത്ന. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ്ജ് മാസിഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരാണ് അംഗങ്ങൾ. കേസുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസിൽ ഭരണഘടനാപരമായ വശങ്ങളും ലിംഗസമത്വവും ആചാര സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് കോടതി പരിശോധിക്കുക. നേരത്തേ, നിങ്ങൾ ഹിന്ദു എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് ഒരു ആചാരമുണ്ടെന്നും ആരാധന മതത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് അമാനുല്ല വ്യക്തമാക്കിയിരുന്നു. യഥാർഥ വിശ്വാസികൾ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികൾക്ക് ആചാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞിരുന്നു. അതേസമയം, ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. മതപരമായ കാര്യങ്ങളിൽ അവസാന വാക്ക് നിയമസഭയുടേതാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Respect all views except Whatsapp University Supreme Court in Sabarimala case

ശബരിമല യുവതി പ്രവേശനം; എല്ലാ വീക്ഷണങ്ങളെയും ബഹുമാനിക്കുന്നു, വാട്സ്ആപ് യൂനിവേഴ്സിറ്റിയിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പരിഗണിക്കില്ലെന്നും സുപ്രീംകോടതി
M
MadhyamamSource Link
17 days ago