തളിപ്പറമ്പ്: കെ.പി.സി സി അധ്യക്ഷനോട് സംസാരിച്ചതിനാൽ തളിപ്പറമ്പിൽ ഒരു കൈ തരുമെന്ന വിശ്വാസത്തിലിരിക്കുകയാണ് ചിലരെന്നും അവസാനം കടിച്ചു തുപ്പിയ കറിവേപ്പില പോലെയായി മാറാതിരുന്നാൽ ഭാഗ്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. എൽ.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ. ശ്യാമളയുടെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ്, സി.പി.എമ്മിൽ നിന്നും പുറത്താക്കിയ ടി.കെ. ഗോവിന്ദനെ പരിഹസിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകാമെന്ന വിശ്വാസമാണ് ചിലർക്ക്. ഇവിടെ ആദ്യം തീരുമാനിച്ച ആളെ ധർമ്മടത്തേക്ക് മാറ്റി. പകരം ആളെ തീരുമാനിച്ചിട്ടില്ല. വലിയ പ്രതീക്ഷയിലാണ്, അവസാനം കടിച്ചു തുപ്പിയ കറിവേപ്പില പോലെ ആയി മാറാതിരുന്നാൽ ഭാഗ്യം. കെ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സ്ഥാനാർഥി പി.കെ. ശ്യാമള, എ. പ്രദീപൻ, സജി കുറ്റ്യാനിമറ്റം, കെ.കെ. ജയപ്രകാശ്, സി. വത്സൻ, ടി. അഷറഫ്, മധുസൂദനൻ, ഷാജി ജോസഫ്, കെ. സാജൻ, ജയ്സൺ ചെമ്പേരി, പി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. രക്തസാക്ഷി ധീരജ് രാജേന്ദ്രൻ്റെ പിതാവ് ജി. രാജേന്ദ്രൻ, നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദ്, നാടകനടി രജിത മധു, വ്യവസായ പ്രമുഖൻ മൊട്ടമ്മൽ രാജൻ, ഡോ. മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു. കെ. സന്തോഷ് സ്വാഗതം പറഞ്ഞു. കെ.വി. ഗോപിനാഥ് (ചെയർമാൻ), കെ. സന്തോഷ് (കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സി.പി.എം വിട്ടവർ കറിവേപ്പില ആകാതിരുന്നാൽ ഭാഗ്യം -എം.വി. ജയരാജൻ
M
MadhyamamSource Link
about 2 months ago