ഹൈദരാബാദ്: സ്ത്രീധന പീഡനത്തെ തുടർന്ന് ഹൈദരാബാദിൽ 26 വയസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ ഇഷിക യാദവാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് സോഫ്റ്റ്വെയർ എൻജിനീയറായ ഇഷികയുടെ മരണം. സ്ത്രീധന പീഡനത്തിന്റെ പേരിൽ യുവതിയുടെ ഭർത്താവ് മധ്യപ്രദേശ് സ്വദേശിയായ നീരജ് ബൻസാലിന്റെ പേരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2020ലാണ് ഇഷികയും നീരജും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ 2026 ഫെബ്രുവരി 20ന് വിവാഹിതരായി. ഇരുവരും സോഫ്റ്റ് വെയർ മേഖലയിൽ ജോലി ചെയ്തിരുന്നതിനാൽ മിയാപൂർ ഏരിയയിലേക്ക് താമസം മാറ്റിയിരുന്നു. നീരജ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ഇഷികയുടെ മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇഷികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സ്ത്രീധന പീഡനം; ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയർ തൂങ്ങിമരിച്ച നിലയിൽ
M
MadhyamamSource Link
about 1 month ago