മൊഗ്രാൽ: നായ്ക്കളെയും പൂച്ചകളെയും ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന മൊഗ്രാലിലെ മത്സ്യവിൽപന തൊഴിലാളി ശരീഫ് അസൈനാറിന്റെ ചേർത്തു പിടിക്കൽ മൊഗ്രാലിൽ വേറിട്ട കാഴ്ചയാവുന്നു. രണ്ട് നായ്ക്കളും പതിനഞ്ചോളം വരുന്ന പൂച്ചകളും ശരീഫ് അസൈനാറിന്റെ മത്സ്യവിൽപന സ്റ്റാളിൽ നിത്യസന്ദർശകരാണ്. രാവിലെ ശരീഫ് എത്തിയാൽ നായ്ക്കളും പൂച്ചകളും ഓടിയെത്തും. വിൽപനക്കുമുമ്പ് പൂച്ചകൾക്ക് വേണ്ടുവോളം മത്സ്യങ്ങൾ നൽകിയശേഷമേ ശരീഫ് മത്സ്യവിൽപന തുടങ്ങുകയുള്ളൂ. വയറ് നിറഞ്ഞ് പൂച്ചകൾ ഉടൻതന്നെ മടങ്ങുകയും ചെയ്യും. ഈ കാഴ്ച നാട്ടുകാർക്ക് കൗതുകവുമാണ്. നായ്ക്കൾകാകട്ടെ മത്സ്യങ്ങളോടല്ല പ്രിയം. ശരീഫ് വാങ്ങി നൽകുന്ന ബിസ്കറ്റുകളോടാണ്. അവർക്ക് തൊട്ടടുത്ത ബേക്കറിയിൽനിന്ന് ബിസ്കറ്റ് വാങ്ങിനൽകും കുടിക്കാൻ വെള്ളവും നൽകും. ദാഹവും വിശപ്പുമകറ്റി നായ്ക്കളും പിന്നാലെ മടങ്ങും. വിശന്നുവലയുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുക, സംരക്ഷിക്കുക എന്നത് മാത്രമാണ് ശരീഫ് അസൈനാറിന്റെ ഈ നല്ല മനസ്സ് പറയുന്നത്. ചൂടുകാലമായതിനാൽ പക്ഷിമൃഗാദികൾക്ക് വെള്ളം കിട്ടാത്ത അവസ്ഥയുമുണ്ട്. ഇവർക്ക് ഒരു അത്താണിയാവുകയാണ് മത്സ്യവിൽപന തൊഴിലാളിയായ ശരീഫ്.
