തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരെ വീണ്ടും പൂട്ടാൻ ഉറപ്പിച്ച് അന്വേഷിക്കുന്ന എസ്.ഐ.ടി. തന്ത്രിക്കെതിരെ കൂടുതൽ തെളിവുകളുമായി ശക്തമായ നീക്കമാണ് എസ്.ഐ.ടി ഇപ്പോൾ നടത്തുന്നത്. സർക്കാറിനെതിരെ രൂക്ഷമായ ആക്ഷേപമുയർത്തിയ തന്ത്രി പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം നൽകിയെന്ന വിലയിരുത്തലിലാണ് പ്രത്യേക അന്വേഷണ സംഘം. തന്ത്രിക്ക് പിറകെയാണെന്ന പ്രതീതിയുണ്ടാക്കേണ്ടെന്ന് കരുതി ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകേണ്ടെന്ന് ആദ്യം തീരുമാനിച്ചെങ്കിലും രൂക്ഷവിമർശനം വന്നതോടെയാണ് ഈ തീരുമാനത്തിൽനിന്ന് പിന്മാറിയതും ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തതും. തനിക്കെതിരെ തെളിവില്ലെന്നും സർക്കാർ പ്രതികാരം നടത്തുകയാണെന്നുമായിരുന്നു വിജിലൻസ് കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തന്ത്രിയും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചത്. എസ്.ഐ.ടിയുടെ പുതിയ നീക്കത്തിലൂടെയാണ് തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈകോടതി സ്റ്റേ ചെയ്തത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലും ഹൈകോടതി പരിഗണനയിലാണ്. സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാനായില്ലെന്ന വിജിലൻസ് കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായി 41ാം ദിവസം ജാമ്യം നേടി പുറത്തിറങ്ങിയത്.

സ്വർണക്കൊള്ള: തന്ത്രിയെ ‘പൂട്ടാൻ’ എസ്.ഐ.ടി
M
MadhyamamSource Link
about 2 months ago